പാക്-അഫ്ഗാൻ അതിർത്തിയിൽ ശക്തമായ ഏറ്റുമുട്ടൽ; ഇരുവശത്തും നിരവധി സൈനികർ കൊല്ലപ്പെട്ടു

0
158

കാബൂൾ: പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ശനിയാഴ്ച കനത്ത ഏറ്റുമുട്ടൽ നടന്നതായി വിവിധ പ്രവിശ്യകളിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകൾ. ഇരുപക്ഷത്തും നിരവധി സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാൻ മണ്ണിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയെന്നാരോപിച്ചാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ സേന പാക് സൈനികർക്ക് നേരെ സായുധ തിരിച്ചടി ആരംഭിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച അഫ്ഗാൻ തലസ്ഥാനത്ത് രണ്ട് സ്ഫോടനങ്ങളും രാജ്യത്തിൻ്റെ തെക്കുകിഴക്കൻ ഭാഗത്ത് മറ്റൊന്നുമായി മൂന്ന് സ്ഫോടനങ്ങൾ നടന്നിരുന്നു. ഇതിന് പിന്നിൽ പാകിസ്ഥാനാണെന്ന് താലിബാൻ ഭരണകൂടത്തിൻ്റെ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. പാകിസ്ഥാൻ തങ്ങളുടെ പരമാധികാരം ലംഘിച്ചെന്നും താലിബാൻ കുറ്റപ്പെടുത്തി.

കാബൂളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായി, താലിബാൻ സേന അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ പാക് സുരക്ഷാ സേനയുമായി കനത്ത ഏറ്റുമുട്ടലിലാണ് എന്ന് അഫ്ഗാൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.

അർദ്ധരാത്രിയോടെ വിജയകരമായ ഈ ഓപ്പറേഷനുകൾ അവസാനിച്ചതായി താലിബാൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്ത് ഖൊവരാസ്ം പിന്നീട് എഎഫ്പിയോട് പറഞ്ഞു. പാകിസ്ഥാൻ വീണ്ടും അഫ്ഗാൻ പ്രദേശത്തേക്ക് അതിക്രമിച്ചുകടന്നാൽ, സായുധ സേന തങ്ങളുടെ പ്രദേശം സംരക്ഷിക്കാൻ തയ്യാറാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പാകിസ്ഥാൻ്റെ ഭീഷണിയും ആരോപണവും
വ്യാഴാഴ്ചത്തെ ആക്രമണങ്ങൾക്ക് പിന്നിൽ തങ്ങളാണെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, 2021 മുതൽ നൂറുകണക്കിന് സൈനികരെ കൊലപ്പെടുത്തിയതിന് പിന്നിൽ അഫ്ഗാൻ താലിബാനുമായി ഒരേ പ്രത്യയശാസ്ത്രം പങ്കിടുന്നു എന്ന് അവകാശപ്പെടുന്ന ടിടിപി ആണെന്ന് പാകിസ്ഥാൻ ആരോപിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മലയോര പ്രദേശങ്ങളിൽ പാക് സുരക്ഷാ സേനയ്‌ക്കെതിരെ ടിടിപി തീവ്രവാദികൾ ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു.

പാകിസ്ഥാനെ ആക്രമിക്കാൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്ന തീവ്രവാദികളെ പുറത്താക്കുന്നതിൽ അഫ്ഗാനിസ്ഥാൻ പരാജയപ്പെട്ടു എന്നും ഇസ്‌ലാമാബാദ് ആരോപിക്കുന്നു. എന്നാൽ താലിബാൻ അധികാരികൾ ഇത് നിഷേധിച്ചു. അഫ്ഗാൻ താലിബാൻ ടിടിപിക്ക് കാര്യമായ ലോജിസ്റ്റിക്കൽ, ഓപ്പറേഷണൽ പിന്തുണ നൽകുന്നുണ്ടെന്ന് ഈ വർഷം ആദ്യം പുറത്തിറങ്ങിയ യുഎൻ റിപ്പോർട്ടിൽ പറയുന്നു.