മിന: തൂവെള്ള വസ്ത്രധാരികൾ നാളെ അറഫയിൽ സംഗമിക്കും. ഹജ്ജിന്റെ മർമ്മ പ്രധാന ചടങ്ങാണ് അറഫ. ഓരോ ഹാജിയും “ലബൈക്ക അല്ലാഹുമ്മ ലബൈക്ക്” എന്ന മന്ത്രം ഉരുവിട്ടാണ് മക്കയിൽ പ്രവേശിച്ചത്.
മിന താഴ് വരയിൽ ഒരുമിച്ച് കൂടിയ വിശ്വാസികൾ ഇന്ന് സൂര്യാസ്തമന ശേഷം അറഫ ലക്ഷ്യമാക്കി നീങ്ങി തുടങ്ങും. നാളെ രാത്രിവരെ പ്രാർത്ഥനയിൽ അവർ മുഴുകും. രോഗികളായി ആശുപത്രികളിൽ കഴിയുന്ന തീർഥാടകരെ ആംബുലൻസുകളിൽ അറഫയിൽ എത്തിക്കും.
അറഫ ദിവസം ഉച്ച നിസ്കാരത്തിന് മുമ്പായി പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ച് ഇമാം പ്രഭാഷണം നിർവഹിക്കും.
അറഫാ പ്രഭാഷണം ഷെയ്ഖ് അലി ബിൻ അബ്ദുൽ റഹ്മാൻ ഹുദൈഫി നിർവഹിക്കും. അറഫ പ്രഭാഷണം മലയാളം ഉൾപ്പെടെ 35 അന്താരാഷ്ട്ര ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് തത്സമയം സംപ്രേഷണം ചെയ്യും. നിർദിഷ്ട ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, റേഡിയോ തരംഗങ്ങൾ, വിവിധ മാധ്യമ ചാനലുകൾ എന്നിവ വഴി ലോകത്തിന്റെ വിവിധ കോണുകളിലുള്ള ലക്ഷക്കണക്കിന് ആളുകളിലേക്ക് വിവർത്തനം ലഭ്യമാക്കും.
പശ്ചാത്താപവും, പ്രായശ്ചിത്തവും -പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിന്റെ ഓർമ്മപുതുക്കി അറഫ കണ്ണീരണിയും. ഇരുപതു ലക്ഷത്തോളം പേർ ഇത്തവണ ഹജ് നിർവഹിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഒരു ലക്ഷം ചതുരശ്ര മീറ്ററിൽ അതികം വിസ്തൃതി യുള്ള നമീറ പള്ളിയും. 800ചതുരശ്രമീറ്റർ വിസ്തൃതിയുള്ള അറഫ നഗരിയും നിറഞ്ഞു കവിഴും. തുടർന്ന് ളുഹർ, അസർ, നിസ്കാരങ്ങൾ ഒന്നിച്ച് സംഘടിതമായി നിർവഹിക്കുന്ന ഹാജിമാർ അസ്തമനത്തിനു ശേഷം മുസ്തലിഫയിലേക്ക് രാപാർക്കാൻ പോവും. ബലി പെരുന്നാൾ ദിവസം ബലി കർമ്മവും, മുടി മുറിക്കലും. ജംറയിലെ ആദ്യ കല്ലേറ് കർമ്മം നടത്തുന്നതോടെ പ്രധാന ചടങ്ങുകൾ അവസാനിക്കും.
തുടർന്ന് മസ്ജിദുൽ ഹറമിൽ എത്തുന്ന ഹാജിമാർ കഅബ പ്രദിക്ഷണത്തിനു ശേഷം സഫ, മർവ കുന്നുകൾക്കിടയിൽ സഹ് യും നിർവഹിച്ച് മിനയിലേക്ക് മടങ്ങും. തുടർന്നുള്ള മൂന്ന് ദിവസം തമ്പുകളുടെ നഗരത്തിലാണ് ഹാജിമാരുടെ താമസം. മൂന്ന് ദിവസങ്ങളിലും ജംറകളിൽ കല്ലേറുണ്ടാവും. ദുൽഹജ്ജ് 13ന് (ശനി) വിടവാങ്ങൽ പ്രദിക്ഷണം നിർവ്വഹിച്ച് ഹാജി മാർ മക്കയോട് വിടപറയും.
ഇന്ത്യയിൽ നിന്നുള്ള മുഴുവൻ ഹാജിമാരും ഇതിനകം മക്കയിലെത്തിയിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെ തീർഥാടകർ മിനായിലേക്ക് പുറപ്പെടും. സ്വകാര്യ ഗ്രൂപ്പ് ഹാജിമാർ മദീന സന്ദർശനം പൂർത്തിയാക്കിയാണ് മക്കയിലെത്തിയത്.
ഇത്തവണ 15 ലക്ഷത്തിലധികം വിദേശ തീർഥാടകർ ഉൾപ്പെടെ ആകെ 18 ലക്ഷത്തോളം പേരാണ് ഹജ്ജ് നിർവഹിക്കാൻ പുണ്യഭൂമിയിൽ എത്തിയിരിക്കുന്നത്. ആഭ്യന്തര തീർഥാടകരും തിങ്കളാഴ്ച വൈകുന്നേരത്തോടെ പുണ്യഭൂമിയിൽ പൂർണമായി എത്തിച്ചേരും.ഇന്ത്യയിൽ നിന്ന് ഇത്തവണ 1,22,518 തീർഥാടകരാണ് ഹജ്ജ് നിർവഹിക്കാനെത്തിയത്. ഇതിൽ 13,194 പേർ കേരളത്തിൽ നിന്നുള്ളവരാണ്.
തിരക്ക് പരിഗണിച്ച് ഞായറാഴ്ച രാത്രിയോടെ മിനായിലേക്ക് പുറപ്പെടാനാണ് ഇന്ത്യൻ ഹാജിമാർക്ക് നിർദേശമുള്ളത്. തിങ്കളാഴ്ച ഉച്ചയോടെ മുഴുവൻ ഹാജിമാരും മിനായിൽ എത്തും. മിനായിൽ ഇന്ത്യൻ ഹജ് മിഷൻ ഓഫിസും അതിനോടനുബന്ധിച്ചു മെഡിക്കൽ സെൻററും ഒരുക്കിയിട്ടുണ്ട്. ഹാജിമാരുടെ സേവനത്തിനായി ആംബുലൻസുകളും ഉണ്ടാവും.
മക്കയിലേക്കുള്ള പ്രവേശന കവാടങ്ങൾ കനത്ത നിരീക്ഷണത്തിലാണ്. ആറ് സുരക്ഷാ ചെക്ക്പോസ്റ്റുകളിലാണ് റോഡ് സുരക്ഷക്കുള്ള പ്രത്യേക സേന നിരീക്ഷണം ശക്തമാക്കിയത്. സംയോജിത സംവിധാനത്തിലൂടെയാണ് ചെക്ക്പോസ്റ്റുകളിൽ സുരക്ഷ ഉറപ്പാക്കുന്നത്. ഒപ്പം താത്കാലിക ഉപകേന്ദ്രങ്ങളും പ്രീ-സ്ക്രീനിങ് പോയിന്റുകളും പ്രവർത്തിക്കുന്നുമുണ്ട്.
അൽ ഷുമൈസി സുരക്ഷാ നിയന്ത്രണ കേന്ദ്രമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകളുടെ സഹായത്തോടെ 16 പാതകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇത് വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്യുന്നുണ്ട്.
എല്ലാ കേന്ദ്രങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് തീർഥാടകരുടെ ഹജ്ജ് പെർമിറ്റുകളും ഐഡന്റിറ്റിയും പരിശോധിക്കാൻ നൂതന സ്മാർട്ട് ഉപകരണങ്ങളുണ്ടെന്ന് റോഡ് സെക്യൂരിറ്റി വക്താവ് കേണൽ ആദിൽ ബിൻ അസം അൽമുതൈരി പറഞ്ഞു.
ആകാശ നിരീക്ഷണത്തിനും ട്രാക്കിങ്ങിനുമായി ഡ്രോണുകൾ, എഐ ഉപയോഗിച്ച് 24 മണിക്കൂറും വിവിധ കാലാവസ്ഥാ സാഹചര്യങ്ങളിലും പ്രവർത്തിക്കുന്ന തെർമൽ കാമറ സംവിധാനം തുടങ്ങിയവയുണ്ടെന്നും വ്യക്തമാക്കി.
ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശങ്ങൾ ഉൾക്കൊണ്ട് ഏറ്റവും മികച്ച സേവനങ്ങളാണ് സർക്കാർ, സ്വകാര്യ വകുപ്പുകളുമായി സഹകരിച്ച് ഹറമുകളിലും പുണ്യസ്ഥലങ്ങളിലും തീർഥാടകർക്ക് ഒരുക്കിയിരിക്കുന്നത്.
വിവിധ വകുപ്പ് മന്ത്രിമാര്‍ നേരിട്ടാണ് ഹജ് സൗകര്യങ്ങള്‍ വിലയിരുത്തുന്നത്. ട്രാന്‍സ്പോര്‍ട്ട് വകുപ്പ്, ഹജ് സുരക്ഷ വിഭാഗം, ജവാസാത്ത് എന്നിവ മക്കയിലേക്കുള്ള എല്ലാ റൂട്ടുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അനുമതി പത്രമില്ലാതെ ആരെയും ചെക്ക് പോയിന്റുകളില്‍ നിന്ന് കടത്തിവിടുന്നില്ല. ആഭ്യന്തര ഹാജിമാര്‍ വരുന്ന ബസുകളിലും മറ്റു വാഹനങ്ങളിലും കനത്ത പരിശോധനയാണ്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടക്കമുള്ള നൂതന വിദ്യകൾ ഉപയോഗപ്പെടുത്തി തീർഥാടകർക്ക് അനായാസകരമായി കർമങ്ങൾ അനുഷ്ഠിക്കാനുള്ള എല്ലാ സംവിധാനങ്ങളും സജ്ജീകരണങ്ങളും ബന്ധപ്പെട്ട വകുപ്പുകൾ ഒരുക്കിയിട്ടുണ്ട്.
സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച്ചയാണ് ബലി പെരുന്നാൾ. ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും സന്ദേശം കൂടിയാണിത്. ദൈവേച്ഛക്ക്ഇ മുന്നിൽ തനിക്കേറ്റവും പ്രിയപ്പെട്ടതിനെ ബലിയായി നൽകാൻ തയ്യാറായ പിതാവിന്റെയും, അതു ശിരസാവഹിച്ച പുത്രന്റെയും, അല്ലാഹുവിന്റെ കല്‍പ്പന അനുസരിച്ച് മകനെ ബലിനൽകാൻ തയ്യാറായ ഹാജറ ബീവിയുടെയും ചരിത്രസ്മരണകളാണ് ഹജും, ബലി പെരുന്നാളും. പ്രവാചകനായിരുന്ന ഇബ്രാഹീം നബി പുത്രൻ ഇസ്മായിൽ നബിയെ സ്നേഹ പരിലാളനകൾ നൽകി വളർത്തുന്നതിനിടയിൽ അല്ലാഹു ഇബ്രാഹീം നബിയെ പരീക്ഷിച്ചു.
മകനെ ബലി നൽകാനായിരുന്നു കല്‍പ്പന. ഒരുവേളയിൽ പകച്ചുനിന്ന സമയം. ഒടുവിൽ അല്ലാഹുവിന്റെ കല്പന അംഗീകരിച്ച് അതിനു സന്നദ്ധമായ ത്യാഗത്തിന്റെ നിമിഷം. പ്രവാചകൻ ഇബ്രാഹീം നബിയുടെ സന്നദ്ധതയും, മകൻ ഇസ്മായീൽ നബിയുടെ അനുസരണയും, ആത്മ സമർപ്പണവും പരീക്ഷിക്കുക മാത്ര മായിരുന്നു ലക്ഷ്യം. മകനെ ബലിയറുക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച നിമിഷം തന്നെ അതിൽ നിന്നും പിന്തിരിയാൻ അല്ലാഹു രണ്ടു പേരോടും കല്പ്പിച്ചു. ആത്മ സമർപ്പണത്തിന്റെയും, ത്യാഗത്തിന്റെയും ആവർത്തനമാണ് ഒരോ ഹജ്ജിലും ബലി പെരുന്നാളിലും സംഭവിക്കേണ്ടത്.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
