കൊട്ടാരക്കര: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളർ പീഡനക്കേസിൽ പ്രതി ചേർക്കണമെന്നു മുൻ മന്ത്രി കെ.ബി.ഗണേഷ്കുമാർ സോളർ കേസിലെ അതിജീവിതയോടു പറയുന്നതു നേരിട്ടു കേട്ടെന്നു കെപിസിസി അംഗം സി.ആർ.നജീബിന്റെ മൊഴി.
കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഇ.ആർ.അർജുൻരാജിനു മുൻപാകെയാണു മൊഴി നൽകിയത്. ഗണേഷ്കുമാർ ആവശ്യപ്പെട്ട പ്രകാരം 2015 മേയിൽ മുൻ പഴ്സനൽ സ്റ്റാഫ് അംഗം എസ്.ഇ.സഞ്ജയ്ഖാനുമായി പത്തനാപുരം പാർട്ടി ഓഫിസിൽ എത്തിയിരുന്നതായി നജീബ് പറഞ്ഞു.
മൊഴിയിൽ നിന്ന്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണച്ചുമതലയുള്ള തനിക്കു ഗണേഷ്കുമാറുമായി അടുപ്പം ഉണ്ടായിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്നു മന്ത്രിസഭയിൽ നിന്നു പുറത്തായ ഗണേഷിനെ തിരികെ മന്ത്രിയാക്കാത്തതിലെ വിരോധം ഉമ്മൻ ചാണ്ടിയോടു നിലനിൽക്കുന്ന സമയത്തായിരുന്നു കൂടിക്കാഴ്ച. ഗണേഷിന്റെ മുറിയിൽ എത്തിയപ്പോൾ സോളർ കേസിലെ അതിജീവിത അവിടെയുണ്ടായിരുന്നു. തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഉമ്മൻ ചാണ്ടിയോടു സമ്മർദം ചെലുത്തണമെന്ന് ഗണേഷ്കുമാർ പറഞ്ഞു.
അതിജീവിതയോട് ‘ഉമ്മൻ ചാണ്ടിയെക്കൂടി സോളർ പീഡന കേസിൽ ഉൾപ്പെടുത്തണം, അല്ലെങ്കിൽ നമ്മുടെ പദ്ധതി ശരിയാകില്ല. ബാക്കിയെല്ലാം തന്റെ (അതിജീവിത) കയ്യിലാണ്’ എന്നും പറഞ്ഞു. തലയാട്ടി സമ്മതിച്ച് ‘ഒകെ’ എന്നു പറഞ്ഞാണ് അവർ ഇറങ്ങിപ്പോയത്’. ഭീഷണി സംബന്ധിച്ച വിഷയം പറയാൻ ഉമ്മൻ ചാണ്ടിയെ വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല.
പിഎയെ വിവരം ധരിപ്പിച്ചതായും നജീബ് മൊഴി നൽകി. ഗണേഷ്കുമാറിനു വേണ്ടി അഡ്വ. ഷൈൻ പ്രഭ ഹാജരായി. കേസ് ഇന്നു വീണ്ടും പരിഗണിക്കും. സോളർ പീഡനക്കേസിലെ പരാതിക്കാരി അന്വേഷണ കമ്മിഷനിൽ ഹാജരാക്കിയ കത്തിൽ 4 പേജ് കൂട്ടിച്ചേർത്തതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് അഡ്വ. സുധീർ ജേക്കബ് ഫയൽ ചെയ്ത ഹർജിയിലാണു വിചാരണ പുരോഗമിക്കുന്നത്. കേസിലെ ഒന്നാം പ്രതി അതിജീവിതയും രണ്ടാം പ്രതി ഗണേഷ്കുമാറുമാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
