കല്‍പ്പറ്റ: വയനാട് കള്ളാടി തുരങ്കപാതയിലെ മണ്ണിടിച്ചലില്‍ മരിച്ചവരുടെ എണ്ണം നാലായി. ഏഴ് പേരെ കാണാതായി. ഒൻപത് പേർ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നു. കാണാതായവർക്കായി തിരച്ചില്‍ തുടരുകയാണ്. തുരങ്കപാതയുടെ നിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളികളാണ് അപകടത്തിൽ പെട്ടത് എന്നാണ് പ്രാഥമിക വിവരം.
സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. മണ്ണിടിഞ്ഞതിന്റെ മറുഭാഗത്തുനിന്നാണ് നിലവിൽ രണ്ട് മൃതശരീരങ്ങൾ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലത്ത് മണ്ണ് മാറ്റി റോഡ് ഗതാഗതം സുഗമമാക്കാനുള്ള തീവ്ര ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയായാലുടൻ പോസ്റ്റ്മോർട്ടം നടത്താനുള്ള സംവിധാനങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ഇതിനായി പോലീസ് സർജൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് വൈത്തിരിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്‌ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവരാണ് വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഇന്ന് രാവിലെ 10.30നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്. തുരങ്കപാത നിര്‍മ്മാണത്തിനായി തൊഴിലാളികളെ കൊണ്ടുപോകുന്ന പ്രൈവറ്റ് ബസും മണ്ണിനടിയിലാണ്.
നിലവില്‍ മുപ്പതംഗ എന്‍ഡിആര്‍എഫ് സംഘം വയനാട്ടിലുണ്ട്. കോഴിക്കോട്, തൃശ്ശൂര്‍ നിന്ന് ഒരു യൂണിറ്റ് എന്‍ഡിആര്‍എഫ് സംഘം കൂടി വയനാട്ടിലേക്ക് പോകും.
ജില്ലയില്‍ 24 മണിക്കൂര്‍ 265 മില്ലിമീറ്റര്‍ മഴ പെയ്തിട്ടും നല്‍കിയത് യെല്ലോ അലേര്‍ട്ടായിരുന്നു. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കണം. എന്നാല്‍ വയനാട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത് അപകടത്തിന് ശേഷം മാത്രമാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
