ലൿനൗ: ട്രെയിനിൽ തലയില്ലാത്ത നിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേതെന്നു തിരിച്ചറിഞ്ഞു. ഉത്തർപ്രദേശിലെ കുഷിനഗർ സ്വദേശിയായ യുവതിയാണു കൊല്ലപ്പെട്ടതെന്നാണു പൊലീസ് കണ്ടെത്തൽ.
ദുരഭിമാനക്കൊലയാണെന്ന് സംശയം. മേയ് 17-നാണ് ഗോമതി നഗർ റെയിൽവേ സ്റ്റേഷനിൽ ചപ്രാ-ഗോമതി നഗർ എക്സ്പ്രസിലെ എസ്-1 സ്ലീപ്പർ കോച്ചിൽ യുവതിയുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. അഞ്ച് കഷണങ്ങളാക്കി മുറിച്ച നിലയിൽ പെട്ടിക്കുള്ളിലായിരുന്നു മൃതദേഹത്തിന്റെ ഭാഗങ്ങൾ.
ശരീരഭാഗങ്ങൾ ഒരു പെട്ടിയിലും കൈകാലുകൾ പോളിത്തീൻ ബാഗുകളിലും പൊതിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് ഇലക്ട്രോണിക് തെളിവുകളുടെയും സഹായത്തോടെയാണ് യുവതിയെ പൊലീസ് തിരിച്ചറിഞ്ഞത്.
കൊലപാതകത്തിൽ കുടുംബത്തിന് പങ്കുണ്ടോയെന്നാണു പൊലീസ് അന്വേഷണം. കൊല്ലപ്പെട്ട യുവതി നാല് സഹോദരിമാരിൽ ഒരാളാണെന്നും ഇവരുടെ കുടുംബത്തിൽ കുറച്ചുകാലമായി പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. യുവതിയുടെ പ്രണയബന്ധം വീട്ടുകാർ എതിർത്തിരുന്നെന്നും ഇതു കൊലാപതകത്തിൽ കലാശിച്ചോയെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. യുവതിയുടെ പിതാവിനും ഒരു ബന്ധുവിനും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാണു പൊലീസിന്റെ സംശയം. കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും യുവതിയുടെ തലയുടെ ഭാഗവും കണ്ടെത്താനുണ്ടെന്ന് അധികൃതർ അറിയിച്ചു. തെളിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്താൻ നിരവധി പൊലീസ് ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്ന് റെയിൽവേ എസ്പി രോഹിത് മിശ്ര പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
