ലഖ്നൗ: സ്ത്രീധന പീഡനത്തെ തുടർന്ന് നോയിഡയിൽ 25കാരി ജീവനൊടുക്കിയതായി റിപ്പോർട്ട്. ഭർതൃവീട്ടുകാരുടെ നിരന്തര പീഡനത്തെ തുടർന്നാണ് ദീപിക എന്ന യുവതി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചതെന്നാണ് വിവരം. കേസിൽ യുവതിയുടെ ഭർത്താവ് ഋത്വികിനെയും ഭർതൃപിതാവ് മനോജിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
17 മാസം മുൻപായിരുന്നു ദീപികയും ഋത്വികും വിവാഹിതരായത്. വിവാഹസമയത്ത് ഫോർച്യൂണർ എസ്യുവിയും ഒരു കോടി രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകിയായിരുന്നു വിവാഹം.
എന്നാൽ വിവാഹശേഷം ഭർതൃവീട്ടുകാർ വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. തുടർച്ചയായ പീഡനത്തെ തുടർന്ന് മേയ് 17 ന് രാത്രി യുവതി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഞായറാഴ്ച രാത്രി ദീപിക കരഞ്ഞുകൊണ്ട് വീട്ടുകാരെ വിളിച്ച് ഭർത്താവും ഭർതൃവീട്ടുകാരും തന്നെ മർദിക്കുന്നതായും അധിക്ഷേപിക്കുന്നതായും അറിയിച്ചിരുന്നു. പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ദീപികയുടെ ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നു. ഇത് മരണത്തിന് മുൻപുള്ളതാണോയെന്നാണ് പരിശോധിക്കുന്നത്.
പരിക്കുകളുടെ പഴക്കം നിശ്ചയിക്കാൻ മൃതദേഹം വിശദമായ പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. യുവതിയുടെ പിതാവ് നൽകിയ രേഖാ മൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
