തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ആഘാതത്തിൽ അടിപതറിയിരിക്കുകയാണ് എൽഡിഎഫ്. ഭരണവിരുദ്ധ വികാരവും മുന്നണിയോടുള്ള ജനങ്ങളുടെ മടുപ്പും എല്ലാം വോട്ടെടുപ്പിൽ പ്രതിഫലിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തൽ.
പാർട്ടി കോട്ടകളിൽ സമാനതകളില്ലാത്ത തിരിച്ചടിയാണ് സിപിഐഎം നേരിട്ടത്. സംഘടനാ തലത്തിൽ തിരുത്തി തുടങ്ങിയാൽ മാത്രമേ സിപിഐഎമ്മിന് തിരിച്ചുവരാൻ കഴിയുകയുള്ളു. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തോൽവിയുടെ കാരണങ്ങൾ ഒന്നൊന്നായി പരിശോധിക്കും.
അതേസമയം, സിപിഐഎമ്മിൽ നിന്നും ആരാകും പ്രതിപക്ഷ നേതാവ് എന്നതിലും ആകാംക്ഷ നിലനിൽക്കുകയാണ്. പിണറായി വിജയൻ പ്രതിപക്ഷ നേതൃപദവി ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന. കേന്ദ്രകമ്മിറ്റി അംഗം കെ.എൻ. ബാലഗോപാലിനാണ് സാധ്യത കൂടുതൽ. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.
മുഖ്യമന്ത്രിക്കു പുറമേ ഇക്കുറി വിജയിച്ച ഏക കേന്ദ്ര കമ്മിറ്റി അംഗമാണ് ബാലഗോപാല്‍. പ്രമുഖ നേതാക്കള്‍ എല്ലാം യുഡിഎഫ് തരംഗത്തില്‍ അടിപതറിയ സാഹചര്യത്തിലാണ് ബാലഗോപാലിലേക്കു ചര്‍ച്ചകള്‍ നീളുന്നത്. ബാലഗോപാല്‍ ഏതെങ്കിലും തരത്തിലുള്ള അസൗകര്യം പ്രകടിപ്പിച്ചാല്‍ പിന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സജി ചെറിയാനും പി.എ. മുഹമ്മദ് റിയാസ് എന്നിവരാവും പരിഗണിക്കപ്പെടുക. ഇതില്‍ സജി ചെറിയാനാണ് പാര്‍ട്ടിയില്‍ സീനിയര്‍.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
