മന്ത്രിസഭാ രൂപവത്കരണം: കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാർക്ക് സാധ്യത

News Desk
2 Min Read

തിരുവനന്തപുരം: 21 അംഗ മന്ത്രിസഭയിൽ കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരുണ്ടാകാൻ സാധ്യത. മുസ്‌ലിം ലീഗിന് അഞ്ചുമന്ത്രിമാരെ ലഭിക്കും. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്, ആർ.എസ്.പി., സി.എം.പി., കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് എന്നിവർക്ക് ഓരോ മന്ത്രിസ്ഥാനമാകുമുണ്ടാകുക.

അഞ്ച് എം.എൽ.എ.മാർക്ക് ഒരു മന്ത്രിയെന്നതാകും അടിസ്ഥാനസൂത്രവാക്യം. 63 സീറ്റുള്ള കോൺഗ്രസിന് അതനുസരിച്ച് 12 മന്ത്രിസ്ഥാനത്തിലധികം കിട്ടാവുന്നതാണ്. പക്ഷേ, 12 മന്ത്രിസ്ഥാനവും സ്പീക്കർ പദവിയുമാകും കോൺഗ്രസ് എടുക്കുക. 22 സീറ്റുള്ള മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം കിട്ടും. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അഞ്ചാം മന്ത്രിസ്ഥാനം ഏറെ വിവാദമായെങ്കിലും സീറ്റെണ്ണം ഉയർത്തിയ ലീഗിന് ഇപ്രാവശ്യം അത് ഔദാര്യമല്ല, അവകാശമാണ്. ഡെപ്യൂട്ടി സ്പീക്കർസ്ഥാനവും ലീഗിന് ലഭിച്ചേക്കാം.

ഏഴു സീറ്റുള്ള കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പും ആയിരിക്കും കിട്ടുക. യു.ഡി.എഫിൽ അസോസിയേറ്റ് അംഗങ്ങളായ ആർ.എം.പി., മാണി സി. കാപ്പന്റെ കേരള ഡെമക്രാറ്റിക് പാർട്ടി എന്നിവയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കില്ല. സി.പി.എം. വിമതരായി ജയിച്ച ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ തുടങ്ങിയവരെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാനിടയില്ല.

63 സീറ്റുള്ളതിനാൽ ധനകാര്യം ഉൾപ്പെടെയുള്ള വകുപ്പുകൾ കോൺഗ്രസ് തന്നെയാകും കൈകാര്യംചെയ്യുക.

മന്ത്രിമാരുടെ തിരഞ്ഞെടുപ്പ് കഠിനം
കോൺഗ്രസ് ചരിത്രവിജയം നേടിയതോടെ മന്ത്രിമാരുടെ തിരഞ്ഞെടുപ്പ് ഏറെ പ്രയാസകരമാകും. മുഖ്യമന്ത്രി ആരാകുമെന്നത് മറ്റ് മന്ത്രിമാരുടെ തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കുന്ന ഘടകമാണ്. സാമുദായിക സന്തുലനവും വനിത, പിന്നാക്ക വിഭാഗ, ജില്ലാ പ്രാതിനിധ്യമൊക്കെ ഉറപ്പാക്കിവേണം മന്ത്രിമാരെ തിരഞ്ഞെടുക്കാൻ.

കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് സ്വാഭാവികമായും മന്ത്രിസഭയിലെത്തും. കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്ണുനാഥ് എന്നിവർ മന്ത്രിസ്ഥാനത്തേക്ക്‌ ഉറപ്പായും പരിഗണിക്കപ്പെടും. ഷാനിമോൾ ഉസ്മാനോ, ബിന്ദു കൃഷ്ണയോ വനിതാ പ്രാതിനിധ്യമായി കടന്നുവരാം. എ.പി. അനിൽകുമാർ, എം. ലിജു, വി.ടി. ബൽറാം, ടി. സിദ്ദിഖ്, ചാണ്ടി ഉമ്മൻ, എൻ. ശക്തൻ, മാത്യു കുഴൽനാടൻ, ടി.ജെ. വിനോദ്, എം. വിൻസെന്റ്, കെ. ജയന്ത് എന്നിവരുടെ പേരുകളും നേതൃത്വത്തിന്റെമുമ്പാകെ എത്തും. ഇവരിൽനിന്നാകും സ്പീക്കറെയും കണ്ടെത്തുക.

മുസ്‌ലിം ലീഗിൽനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിക്കുപുറമേ പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, ആബിദ് ഹുസൈൻ തങ്ങൾ, മഞ്ഞളാംകുഴി അലി, കെ.എം. ഷാജി എന്നിവരുടെ പേരുകൾ മന്ത്രിസ്ഥാനത്തേക്ക് ഉയരും.

കേരള കോൺഗ്രസിൽനിന്ന് മോൻസ് ജോസഫ് മന്ത്രിയാകാനാണ് കൂടുതൽ സാധ്യത. ചീഫ് വിപ്പ് സ്ഥാനം ലഭിച്ചാൽ തോമസ് ഉണ്ണിയാടൻ ആ സ്ഥാനത്ത് വന്നേക്കും. ആർ.എസ്.പി.യിൽനിന്ന് ഷിബു ബേബി ജോണും കേരള കോൺഗ്രസ് ജേക്കബിൽനിന്ന് അനൂപ് ജേക്കബും സി.എം.പി.യിൽനിന്ന് സി.പി. ജോണും മന്ത്രിമാരാകും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!