ന്യൂഡല്‍ഹി: ഡല്‍ഹി സത്യനികേതനില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നു വീണ് ഏഴ് പേര്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടത്തുന്ന കോണ്‍ട്രാക്ടര്‍ സനോജും ഹോസ്റ്റല്‍ ലീസിനെടുത്ത സുധാന്‍ശുവുമാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ നിന്നാണ് സനോജിനെ അറസ്റ്റു ചെയ്തത്. ഇതോടെ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കോണ്‍ട്രാക്ടര്‍ സനോജിനെ ഉടന്‍ തന്നെ ഡല്‍ഹിയില്‍ എത്തിക്കും. ഹോസ്റ്റല്‍ ലീസിനെടുത്ത സുധാന്‍ശു എന്നയാള്‍ ഒരു ലക്ഷം രൂപയാണ് ഓരോ മാസം കെട്ടിട ഉടമയ്ക്ക് നല്‍കി കൊണ്ടിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് കെട്ടിടം ലീസിന് നല്‍കിയത്. സുധാംശുവിന്റെ കൂട്ടാളിയായ ശുഭത്തിനെയാണ് ഇനി പിടികൂടാനുള്ളത്. ശുഭത്തിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതികളായ കെട്ടിട ഉടമ ഹരിറാം, ഭാര്യ ഊര്‍മിള എന്നിവരെ ഡല്‍ഹി കോടതി 14ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇവരുടെ മകന്‍ മഹേഷ് രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്തെ പിജി, ഹോസ്റ്റല്‍ സൗകര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. ഇതിനായി പുതിയ ബില്ല് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ലോക്കല്‍ പോലീസില്‍ നിന്നുള്ള ക്ലിയറന്‍സും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍(എംസിഡി) നിന്നുള്ള എന്‍ഒസിയും നിര്‍ബന്ധമാക്കുന്ന വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തും.
വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പരാതികള്‍ ഉന്നയിക്കാനും വിവരങ്ങള്‍ ലഭ്യമാക്കാനുമായി പ്രത്യേക പോര്‍ട്ടലും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. അടുത്ത രണ്ട് മാസത്തിനകം നിയമനിര്‍മാണത്തിന് അന്തിമ രൂപം നല്‍കാനാണ് ഡല്‍ഹി സര്‍ക്കാരിന്റെ നീക്കം. സിസിടിവി ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന നിര്‍ദേശവും പ്രാബല്യത്തില്‍ വരും.
ഹോസ്റ്റല്‍ ഡേസ് എന്ന് പേരുള്ള ആണ്‍കുട്ടികള്‍ക്കായി പിജി സൗകര്യം ഒരുക്കിയിരുന്ന കെട്ടിടമാണ് ഞായറാഴ്ച തകര്‍ന്നത്. 15മുറികളാണ് ഇതില്‍ ഉണ്ടായിരുന്നത്. ഒരു മുറിയില്‍ രണ്ട് മുതല്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ വരെയായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ പത്തുദിവസത്തോളമായി കെട്ടിടത്തിന്റെ ബേസ്മെന്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് വെള്ളവും മാലിന്യങ്ങളും അടിഞ്ഞുകൂടിയതിനെ തുടര്‍ന്നായിരുന്നു കെട്ടിടത്തില്‍ പ്രവൃത്തികള്‍ ആരംഭിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
