വാഷിങ്ടണ്‍/തെഹ്‌റാന്‍: ഇറാനെതിരായ യുദ്ധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പെന്റഗണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ‘ജോയിന്റ് സ്റ്റാഫ്’ വിഭാഗത്തിലെ 50 അംഗങ്ങളെ പോളിഗ്രാഫ് പരിശോധനക്ക് (നുണപരിശോധന) വിധേയരാക്കി.
‘ന്യൂയോര്‍ക്ക് ടൈംസ്’ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. നിര്‍ണായകമായ ആയുധങ്ങളുടെ ക്ഷാമം യുദ്ധം എങ്ങനെ സൃഷ്ടിച്ചു എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും പെന്റഗണിന്റെ അന്വേഷണ പരിധിയിലുണ്ട്.
അതിനിടെ, ജൂലൈ പകുതിയോടെ നല്‍കിയ മുന്നറിയിപ്പ് ആവര്‍ത്തിച്ചുകൊണ്ട്, ഇറാനിലെ ‘പിക്കാക്‌സ് മൗണ്ടന്‍’ (Pickaxe Mountain) ഉടന്‍ ആക്രമിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ഭീഷണിപ്പെടുത്തി.
ഖാര്‍ഗ് ദ്വീപിന് സമീപമുള്ള ഒരു ഇറാനിയന്‍ എണ്ണക്കപ്പലിനു നേരെ യു എസ് മിസൈലുകള്‍ പതിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സൈനികമായി ലക്ഷ്യങ്ങള്‍ നേടുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്ക ‘സാമ്പത്തിക യുദ്ധം’ ആരംഭിച്ചിരിക്കുകയാണെന്ന് ഇറാന്‍ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫ് പറഞ്ഞു.
വെസ്റ്റ് ബാങ്കിലെ ജനങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഇസ്‌റാഈലിലെ യു എസ് അംബാസഡര്‍ മൈക്ക് ഹക്കബി പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ കുടിയേറ്റക്കാരാല്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച ശേഷമായിരുന്നു യു എസ് അംബാസഡറുടെ പ്രതികരണം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
