നയറോബി: ശാരീരിക ബന്ധത്തിന് ശേഷം പുരുഷന്മാരുടെ ജനനേന്ദ്രിയം നഷ്ടമാകുന്നുവെന്ന വിചിത്രമായ അഭ്യൂഹം ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യാപകമായി പടരുന്നു. ജനനേന്ദ്രിയം ചുരുങ്ങി ഇല്ലാതാകുന്നുവെന്നും മറ്റൊരാൾ മോഷ്ടിച്ചുവെന്നും ആരോപിച്ചുകൊണ്ടുള്ള അക്രമങ്ങൾ പതിവാകുന്നതായാണ് റിപ്പോർട്ട്.
ടിക്‌ടോക്ക്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജവാർത്ത ഒടുവിൽ ആൾക്കൂട്ട ആക്രമണങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും എത്തുകയായിരുന്നു. 2025 ഒക്ടോബർ മുതൽ 2026 ജൂലായ് വരെയുള്ള കാലയളവിൽ ഇത്തരം ആരോപണങ്ങളുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങളിലായി 80ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്, ബുറുണ്ടി, സാംബിയ, ടാൻസാനിയ, മൊസാംബിക്ക്, അംഗോള, മലാവി, കെനിയ തുടങ്ങിയ രാജ്യങ്ങളിലാണ് അഭ്യൂഹം വ്യാപകമായി പ്രചരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ചില സമൂഹങ്ങളിൽ കാലങ്ങളായി നിലനിൽക്കുന്ന മന്ത്രവാദ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളുമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. മറ്റൊരാളുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടതിന് പിന്നാലെ സ്വന്തം ജനനേന്ദ്രിയം അപ്രത്യക്ഷമായെന്നോ വലുപ്പം കുറഞ്ഞെന്നോ ചിലർ വിശ്വസിക്കുകയും സമീപത്തുള്ള മറ്റൊരാളെ ഇതിന് ഉത്തരവാദിയാക്കുകയും ചെയ്യുന്നതാണ് ആരോപണങ്ങളുടെ രീതി.
സമൂഹമാദ്ധ്യമങ്ങളിലൂടെ അതിവേഗം വ്യാപനംടിക്‌ടോക്കും ഫേസ്ബുക്കും ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങൾ അഭ്യൂഹത്തിന് കൂടുതൽ പ്രചാരം നൽകി. സംഭവങ്ങളുടെ ദൃക്‌സാക്ഷി വിവരണങ്ങളെന്ന പേരിലുള്ള വീഡിയോകൾ, മുന്നറിയിപ്പ് സന്ദേശങ്ങൾ, ആൾക്കൂട്ട ആക്രമണങ്ങളുടെ ദൃശ്യങ്ങൾ എന്നിവ വ്യാപകമായി പ്രചരിച്ചു. കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലാണ് ഇത്തരം ആരോപണങ്ങൾ ആദ്യം വ്യാപകമായി ഉയർന്നതെന്നാണ് റിപ്പോർട്ട്. 2008ലും സമാനമായ അഭ്യൂഹങ്ങൾ ഇവിടെ പ്രചരിച്ചിരുന്നു. പിന്നീട് സാംബിയ, ടാൻസാനിയ, മൊസാംബിക്ക്, അംഗോള, മലാവി, ബുറുണ്ടി, കെനിയ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇത് വ്യാപിക്കുകയായിരുന്നു.
ആരോപണത്തിന് പിന്നാലെ ആൾക്കൂട്ട ആക്രമണംജനനേന്ദ്രിയം മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെട്ടവരെ ആൾക്കൂട്ടം വളഞ്ഞ് ആക്രമിച്ച നിരവധി സംഭവങ്ങളാണ് പിന്നീട് റിപ്പോർട്ട് ചെയ്തത്. ചില സംഭവങ്ങളിൽ ആരോപണവിധേയരായവർ കൊല്ലപ്പെടുകയും ചെയ്തു. അഭ്യൂഹവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട രാജ്യങ്ങളിലൊന്നാണ് മൊസാംബിക്ക്. ആറ് ആഴ്ചയ്ക്കിടെ 55 പേർ കൊല്ലപ്പെട്ടതായി മേയിൽ പൊലീസ് അറിയിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ആരോഗ്യപ്രവർത്തകരും സർക്കാർ ജീവനക്കാരും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. എന്നാൽ ഒരാളുടെ ജനനേന്ദ്രിയമോ മറ്റേതെങ്കിലും ശരീരഭാഗമോ മോഷ്ടിക്കപ്പെട്ടതായി സ്ഥിരീകരിക്കുന്ന മെഡിക്കൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
