സൗഹൃദത്തോടെ സംസാരിച്ച ശേഷം നടന്നുവന്ന അഞ്ജന ഹരിയുടെ നേര്‍ക്ക് കാര്‍ പെട്ടെന്ന് വേഗത്തില്‍ ഇടിച്ചുകയറ്റി; സൗഹൃദചിരിയിലും മനസ്സ് മാറാതെയാണ് അനില കൃത്യം നടത്തിയതെന്ന് ദൃക്‌സാക്ഷിയുടെ മൊഴി; ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി, മൃതദേഹം ഈയാഴ്ച നാട്ടിലെത്തിക്കും

malayalampress
3 Min Read

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള മില്‍പിറ്റ്സില്‍ ക്രൂരമായ ആക്രമണത്തില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇരുവരുടെയും സുഹൃത്തായ കോട്ടയം സ്വദേശിനി അനില (32) യ്ക്ക് എതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്ത് മില്‍പിറ്റ്സ് പോലീസ്. ഓഗസ്റ്റ് 28-ാം തീയതിയാണ് ക്രൂരമായ കൊലപാതകങ്ങള്‍ നടന്നത്. തിരുവനന്തപുരം സ്വദേശിനിയായ ആന്‍ മേരി മാത്യു (39), തൃശ്ശൂര്‍ സ്വദേശിനിയായ അഞ്ജന (35) എന്നിവരാണ് കൂട്ടുകാരിയും കോട്ടയം സ്വദേശിനിയുമായ അനില(34)യുടെ കൈകളാല്‍ കൊല്ലപ്പെട്ടത്. പ്രതിയായ അനില ബേബിക്കെതിരെ കുറ്റകരമായ നരഹത്യക്കും കാലിഫോര്‍ണിയ പെനല്‍ കോഡ് സെക്ഷന്‍ 187(എ) പ്രകാരമുള്ള ആസൂത്രിതമായ കൊലക്കുറ്റത്തിനുമാണ് മില്‍പിറ്റ്സ് പോലീസ് കേസെടുത്തത്. മില്‍പിറ്റ്സിലെ ഡിക്സണ്‍ ലാന്‍ഡിങ് റോഡിലുള്ള മില്‍ക്രീക്ക് അപ്പാര്‍ട്ടുമെന്റില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കുടുംബസമേതം ഒരൊറ്റ കുടുംബം പോലെ താമസിച്ചുവരികയായിരുന്നു മൂവരും.

സംഭവത്തിൽ ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. രണ്ടാമത്തെ ആളുടെ പോസ്റ്റ്മോർട്ടം വ്യാഴാഴ്ച നടക്കും. വെള്ളിയാഴ്ചയോടുകൂടി എംബസിയിൽ പേപ്പറുകൾ പൂർത്തിയാകും. ഈയാഴ്ച അവസാനത്തോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനായേക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കാലിഫോർണിയയിൽ തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന ഹരിയും തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യുവും കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം താമസിച്ചിരുന്ന ഈരാറ്റുപേട്ട സ്വദേശിനി അനില ബേബി പൊലീസ് കസ്റ്റഡിയിലാണ്. അഞ്ജനയെ പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തി കാറിടുപ്പിച്ച് കൊല്ലുകയായിരുന്നു. ആൻമേരി ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിലും ആയിരുന്നു.

ഒരുമിച്ച് ഓണം ആഘോഷിക്കുകയും സിനിമ കാണാന്‍ പോകുകയും ചെയ്തത്രയും ദൃഢമായ സൗഹൃദം

സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരുമിച്ച് ഓണം ആഘോഷിക്കുകയും സിനിമ കാണാന്‍ പോകുകയും ചെയ്തത്രയും ദൃഢമായ സൗഹൃദമായിരുന്നു ഇവര്‍ക്കിടയിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി നടന്ന ഈ ദുരന്തം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഓഗസ്റ്റ് 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. അപ്പാര്‍ട്ടുമെന്റിലുണ്ടായിരുന്ന അഞ്ജനയെ ഫോണില്‍ വിളിച്ച് താഴേക്ക് വരുത്തിയ അനില, സൗഹൃദത്തില്‍ സംസാരിച്ചുനിന്ന ശേഷം നടന്നുവന്ന അഞ്ജനയുടെ നേര്‍ക്ക് കാര്‍ പെട്ടെന്ന് വേഗത്തില്‍ ഇടിച്ചുകയറ്റുകയായിരുന്നു. വാഹനം ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തുണ്ടായിരുന്ന മറ്റ് മൂന്ന് കാറുകളിലും ഇടിച്ചതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കി. 12.01-ഓടെ നീല നിറത്തിലുള്ള എസ്യുവി കാല്‍നടയാത്രക്കാരിയെ ഇടിച്ച സന്ദേശം ലഭിച്ച് ഓഫീസര്‍ മുനോസ്, സര്‍ജന്റ് താന്‍, ഓഫീസര്‍ ഒറന്‍സിയ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് പാര്‍ക്കിങ് ലോട്ടില്‍ രക്തം വാര്‍ന്നു കിടന്ന അഞ്ജനയുടെ ജീവന്‍ രക്ഷിക്കാന്‍ പാരാമെഡിക് സംഘം ശ്രമിച്ചെങ്കിലും 12.12-ഓടെ മരണം സ്ഥിരീകരിച്ചു.

സംഭവം നടന്ന ഉടന്‍ അഞ്ജനയുടെ ഭര്‍ത്താവ് വിജേഷ് ആനിന്റെ ഭര്‍ത്താവ് ജേക്കബിനെ വിവരമറിയിച്ചു. തുടര്‍ന്ന് ജേക്കബ് ആനിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. വീട്ടിലെത്തിയ ജേക്കബ് കണ്ടത് കുത്തേറ്റ് രക്തത്തില്‍ കുളിച്ച് ജീവനറ്റുകിടക്കുന്ന ആനിനെയാണ്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ അപ്പാര്‍ട്ടുമെന്റിന് സമീപം ഒരിടത്ത് ഇടിച്ചുകയറ്റിയ നിലയിലുള്ള കാറില്‍നിന്ന് അനിലയെ പോലീസ് പിടികൂടി. ചോദ്യംചെയ്യലില്‍ അനില കുറ്റം സമ്മതിച്ചു. മില്‍പിറ്റ്സ് പോലീസ് പങ്കുവെച്ച വിവരമനുസരിച്ച് രണ്ട് കൊലപാതകങ്ങളും പ്രതി മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് നടത്തിയത്. ആനിന്റെ വധത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ആയുധങ്ങള്‍ ഉപയോഗിച്ച് ഗുരുതരമായ ശാരീരിക ഉപദ്രവങ്ങള്‍ ഏല്‍പ്പിച്ചാണ് പ്രതി കൃത്യം നിര്‍വ്വഹിച്ചതെന്ന് സ്റ്റേറ്റ് രേഖകള്‍ വ്യക്തമാക്കുന്നു.

പ്രതിയുടെ ഉമിനീരും വിരലടയാളങ്ങളും ശേഖരിച്ച് അന്വേഷണം

കാലിഫോര്‍ണിയ ഡിഎന്‍എ ഡാറ്റാബാങ്ക് ആക്ട് പ്രകാരം പ്രതിയുടെ ഉമിനീരും വിരലടയാളങ്ങളും ശേഖരിച്ച് കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതിനുള്ള തെളിവുകള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. സ്വതവേ ശാന്തസ്വഭാവമുള്ള അനില ഇത്തരത്തിലൊരു ക്രൂരകൃത്യം, അതും ആനിനോടും അഞ്ജലിയോടും ചെയ്യുമെന്ന് ആര്‍ക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കൊലപാതകവിവരങ്ങള്‍ പുറംലോകമറിഞ്ഞത്. അപ്പാര്‍ട്ടുമെന്റിലുണ്ടായിരുന്ന അഞ്ജനയെ ഫോണില്‍ വിളിച്ച് താഴേക്ക് വരുത്തിയ ശേഷം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. അപ്പാര്‍ട്ടുമെന്റിനടുത്തായി ഒരു സ്ഥലത്ത് ഇടിച്ചുകയറ്റിയ നിലയില്‍ കണ്ടെത്തിയ കാറില്‍നിന്നാണ് അനിലയെ പോലീസ് പിടികൂടിയത്. പിന്നീട് നടത്തിയ ചോദ്യംചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അഞ്ജനയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കേസ് ചാര്‍ജ് ചെയ്തതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്‍ മാത്യുവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി മില്‍പിറ്റ്സ് പോലീസ് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!