മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനെ ചൊല്ലി തര്‍ക്കം; മലമുകളില്‍ നിന്ന് ചാടിയ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

News Desk
1 Min Read

മുംബൈ: മഹാരാഷ്ട്ര ഛത്രപതി സംബാജിനഗര്‍ മലമുകളില്‍ നിന്നും ചാടി ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം വലൂജ് എംഐഡിസി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഖവാദ്യ ഹില്‍സ്റ്റേഷനിലാണ് സംഭവം. മലമുകളില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച 19കാരനായ മകനെ രക്ഷിക്കാനായി പിതാവും മാതാവും കൊക്കയിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് യുവാവ് മലമുകളിലേക്ക് പോയത്. മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനെ ചൊല്ലി യുവാവ് രക്ഷിതാക്കളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പ്രകോപനത്തില്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയുമായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ മകന്റെ പിന്നാലെ മലമുകളിലെത്തുകയും വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ മകന്‍ അവര്‍ക്കൊപ്പം വരാന്‍ തയ്യാറായില്ല.

മലമുകളില്‍ നിന്നും ചാടി 19കാരന്‍ ജീവനൊടുക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരം അറിഞ്ഞ് പോലീസും പ്രദേശവാസികളും സ്ഥലത്തെത്തുകയായിരുന്നു. ഇവരും യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഏകദേശം മൂന്ന് മണിക്കൂറോളം യുവാവ് പോലീസിനെയും പ്രദേശവാസികളെയും രക്ഷിതാക്കളെയും മലമുകളില്‍ നിര്‍ത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ ഏറെ പണിപ്പെട്ട് പിതാവ് മകന്റെ അടുത്തെത്തി കാര്യങ്ങള്‍ സംസാരിച്ചു. എന്നാല്‍ യുവാവ് മലമുകളില്‍ നിന്നും താഴേക്ക് എടുത്ത് ചാടുകയായിരുന്നു. അവനെ രക്ഷിക്കാനായി പിതാവും താഴേക്ക് ചാടി. ഇരുവരും ചാടിയത് കണ്ട് മാതാവും താഴേക്ക് ചാടുകയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article