കൈവ്: സെൻട്രൽ ഉക്രെയ്നിലെ ക്രൈവി റിഹ് നഗരത്തിൽ ഷോപ്പിങ് മാളിന് നേരെയുള്ള ഡ്രോൺ ആക്രമണത്തിൽ 14 പേര് കൊല്ലപ്പെട്ടു. 121 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 22 പേര് കുട്ടികളാണ്.
ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിര്‍ സെലെൻസ്കിയുടെ സ്വന്തം നഗരമാണ് റഷ്യൻ ഡ്രോൺ ആക്രമണത്തിന് ഇരയായത്. നഗരത്തിന് നേരെയുള്ള തുടര്‍ ആക്രമണങ്ങളിൽ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെയാണ് ഡ്രോണുകൾ എത്തിയത്.
വെള്ളിയാഴ്ച ഉക്രെയിനിലെ വിവിധ മേഖലകളിൽ നടന്ന ആക്രമണങ്ങളിൽ 20 പേര് കൊല്ലപ്പെട്ടിരുന്നു. ഖാർകിവ് മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് വൃദ്ധകളും, മൈക്കോളൈവ് മേഖലയിലുണ്ടായ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം നാല് പേരും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം തലസ്ഥാനമായ കീവിനു നേരെ റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 16 പേർ മരിച്ചിരുന്നു.
റഷ്യയിലെ ബെൽഗറോഡ് മേഖലയിൽ ഉക്രെയ്ൻ നടത്തിയ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റഷ്യയിലെ ബെൽഗൊറോഡ് മേഖലയിൽ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഉക്രെയ്ൻ അതിർത്തിയിൽ നിന്ന് 1,600 കിലോമീറ്ററിലധികം അകലെയുള്ള റഷ്യൻ നഗരമായ പെർമിലെ ലൂക്കോയിൽ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയും, വോൾഗോഗ്രാഡ് മേഖലയിലെ മരിനോവ്ക സൈനിക വിമാനത്താവളത്തിന് നേരെയും ഉക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. എണ്ണ ശാലയിൽ ഇപ്പോഴും തീ നിയന്ത്രിക്കാനാവാതെ തുടരുകയാണ്. 500 ഓളം ഉക്രെയ്ൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യ അറിയിച്ചു. സമാധാന ശ്രമങ്ങൾ എല്ലാം പാളിയതോടെ ഇരു രാജ്യങ്ങളും ആക്രമണം തുടരുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
