ഗര്‍ഭഛിദ്രത്തിന് മരുന്നുകഴിച്ചതിനെത്തുടര്‍ന്ന് ബ്ലീഡിങ്. ആശുപത്രിയിലെത്തിയ 19കാരി ശുചിമുറിയില്‍ പ്രസവിച്ചു. കുഞ്ഞിനെ ക്ലോസറ്റിലിട്ടു. കേസ്
അബോര്‍ഷന് മരുന്നു കഴിച്ച യുവതി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചു. പിന്നാലെ കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തതായി റിപ്പോര്‍ട്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് സംഭവം. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് 19കാരി ആശുപത്രിയിലെത്തിയത്. തിരുവല്ലം വണ്ടിത്തടം സ്വദേശിയായ യുവതിയാണ് ആറുമാസം മാത്രം പ്രായമായ കുഞ്ഞിനെ പ്രസവിച്ച ശേഷം ക്ലോസറ്റിലിട്ടത്. സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്തു.
യുവതി ആശുപത്രിയിലെത്തിയ ശേഷം വെയിറ്റിങ് സ്ഥലത്ത് വിശ്രമിക്കുന്നതിനിടെയാണ് ശുചിമുറിയിൽ കയറിയത്. ബ്ലീഡിങ് വന്നതിനെത്തുടര്‍ന്ന് ആരോടും പറയാതെ ശുചിമുറിയിലേക്ക് കയറിയ ശേഷം പ്രസവിക്കുകയും കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയുമായിരുന്നു. തിരിച്ചിറങ്ങിയ ശേഷം അവശയായി കണ്ട പെൺകുട്ടിയോട് ജീവനക്കാർ ചോദിച്ചപ്പോളാണ് പ്രസവിച്ച വിവരം പറഞ്ഞത്. ക്ലോസറ്റിലിട്ട് ഫ്ലഷ് അടിച്ചതിനാൽ കുട്ടി മരിച്ചിരുന്നു.
ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. മെഡിക്കല്‍ കോളജ് പൊലിസും ഫയര്‍ഫോഴ്സുമെത്തി സെപ്റ്റിങ് ടാങ്ക് പൊളിച്ചാണ് മാസം തികയാത്ത കുഞ്ഞിനെ പുറത്തെടുത്തത്. പെൺകുട്ടി ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച ശേഷമാണ് ആശുപത്രിയിലെത്തിയതെന്നാണ് കരുതുന്നത്.
തുടര്‍ന്നാണ് ബ്ലീഡിങ്ങുണ്ടായതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. യുവതി അവിവാഹിതയാണെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. അമ്മയ്ക്കൊപ്പമാണ് ആശുപത്രിയിലെത്തിയതെന്നും അല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗര്‍ഭത്തിന് ഉത്തരവാദിയാരെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
