കൊച്ചി: സ്പൈസ് ജെറ്റ് വിമാന സര്‍വീസുകള്‍ വീണ്ടും താളംതെറ്റിയതോടെ കടുത്ത ദുരിതത്തിലായി യാത്രക്കാര്‍. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസ് 12 മണിക്കൂറിലധികം വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ദീര്‍ഘനേരം വിമാനത്തിനുള്ളില്‍ തന്നെ തുടരേണ്ടി വന്നതിനെ തുടര്‍ന്ന് ഒരു യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. എന്നാല്‍ സര്‍വീസ് വൈകിയതിന്റെ കൃത്യമായ കാരണം വ്യക്തമാക്കാന്‍ കമ്പനി തയ്യാറായിട്ടില്ല.
അതേസമയം, കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം അവസാന നിമിഷം റദ്ദാക്കിയത് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. ഇന്നലെ ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം പുലര്‍ച്ചെ രണ്ടിന് പുറപ്പെടുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.
എന്നാല്‍ അര്‍ധരാത്രിയോടെ വിമാനം പൂര്‍ണ്ണമായി റദ്ദാക്കുകയാണെന്ന് എയര്‍ലൈന്‍ വ്യക്തമാക്കുകയായിരുന്നു. ഇതിനകം വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരും ജീവനക്കാരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. പൂനെയില്‍ നിന്നുള്ള ദുബൈ സര്‍വീസും മണിക്കൂറുകളോളം വൈകിയതായാണ് വിവരങ്ങള്‍.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
