ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും കുടുംബാംഗങ്ങൾക്കും നേരെ പരസ്യമായ വധഭീഷണിയുമായി ഇറാൻ. യുഎസ് പതാക പുതപ്പിച്ച ശവപ്പെട്ടികൾക്ക് മുകളിലായി ട്രംപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ കൂറ്റൻ ബാനറാണ് സെൻട്രൽ ടെഹ്റാനിൽ ഇറാൻ അധികൃതർ സ്ഥാപിച്ചിരിക്കുന്നത്. കത്തിയമരുന്ന വൈറ്റ് ഹൗസിന്റെ പശ്ചാത്തലത്തിലാണ് വിവാദ ബോർഡ് ഉയർന്നിട്ടുള്ളത്.
ട്രംപിനെ കൂടാതെ പ്രഥമ വനിത മെലോനിയ ട്രംപ്, മക്കളായ ഇവാൻക, ഡോൺ ജൂനിയർ, എറിക്, ടിഫാനി, ബാരൺ ട്രംപ് എന്നിവരുടെ ചിത്രങ്ങളും ബാനറിലുണ്ട്. പേർഷ്യൻ ഭാഷയിൽ ‘ചോരയ്ക്ക് ചോര’ എന്ന ഭീതിജനകമായ മുദ്രാവാക്യവും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റിനെ ലക്ഷ്യമിട്ട് ഇറാൻ ഇത്തരമൊരു ബോർഡ് സ്ഥാപിക്കുന്നത് ഇത് രണ്ടാം തവണയാണ്.
കഴിഞ്ഞ ദിവസം ടെഹ്റാനിലെ എംഗലാബ് സ്ക്വയറിൽ ട്രംപ് ശവപ്പെട്ടിയിൽ കിടക്കുന്ന രീതിയിലുള്ള മറ്റൊരു ബോർഡും ഇറാൻ സ്ഥാപിച്ചിരുന്നു. വസ്ത്രധാരണം അലങ്കോലപ്പെട്ട്, കൈകൾ ചുവന്ന ടൈക്ക് മുകളിൽ വച്ച്, ശവപ്പെട്ടിയിൽ കണ്ണുകളടച്ചു കിടക്കുന്ന ട്രംപിന്റെ ചിത്രമായിരുന്നു അത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
