ലഖ്നൗ: ഉത്തർപ്രദേശിലെ അലിഗഞ്ച് മേഖലയിലുണ്ടായ വൻ തീപ്പിടിത്തത്തിൽ 15 പേർ കൊല്ലപ്പെട്ട ദുരന്തത്തിന് കാരണം ഗുരുതര വീഴ്ചകളെന്ന് റിപ്പോർട്ട്. പ്രാഥമിക അന്വേഷണങ്ങൾ പ്രകാരം കെട്ടിടത്തിലെ എസി ഡക്റ്റിൽ നിന്നുമാണ് തീ പടർന്നതെന്നാണ് സൂചന.
പുക നിറഞ്ഞതിനെത്തുടർന്ന് ശ്വാസംമുട്ടിയതാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്ന് ഉത്തർപ്രദേശ് ഊർജ്ജ മന്ത്രി എ. കെ. ശർമ്മ വ്യക്തമാക്കി. കെട്ടിടത്തിൽ കൃത്യമായ എക്സിറ്റ് റൂട്ടുകൾ ഇല്ലാതിരുന്നതിനാൽ ഉള്ളിൽ കുടുങ്ങിയവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ലെന്നും ഇത് വലിയ വീഴ്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട നിയമലംഘനങ്ങളുടെ ചരിത്രമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 2014-ൽ റെസിഡൻഷ്യൽ ആവശ്യങ്ങൾക്കായി മാത്രം അനുമതി ലഭിച്ച ഈ കെട്ടിടം നിയമവിരുദ്ധമായി വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വരികയായിരുന്നു. ആനിമേഷൻ ഇൻസ്റ്റിറ്റ്യൂട്ടും ഒരു പെറ്റ് ഷോപ്പും ഇവിടെ പ്രവർത്തിച്ചിരുന്നത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
2016-ൽ ഈ കെട്ടിടത്തിലെ അനധികൃത നിർമ്മാണം കണ്ടെത്തിയതിനെത്തുടർന്ന് ലഖ്‌നൗ വികസന അതോറിറ്റി കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ദുരൂഹമായ സാഹചര്യത്തിൽ രണ്ട് മാസത്തിനുള്ളിൽ തന്നെ ഈ ഉത്തരവ് പിൻവലിക്കപ്പെട്ടു. എന്ത് സാഹചര്യത്തിലാണ് ഈ തീരുമാനം മാറ്റിയതെന്ന കാര്യത്തിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്. 1980-ൽ ഒരു ഹയർ പർച്ചേസ് സ്കീം വഴി അനുവദിച്ച ഈ പ്രോപ്പർട്ടി പല കൈമറിഞ്ഞാണ് നിലവിലെ ഉടമസ്ഥരിലെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടം നടത്തിപ്പുകാരായ രമേശ്വരം ഗ്രൂപ്പിലെ വീരേന്ദ്ര ശുക്ല, ധീരേന്ദ്ര ശുക്ല, സുരേന്ദ്ര പ്രതാപ് ശുക്ല എന്നിവരെ പോലീസ് തിങ്കളാഴ്ച തന്നെ അറസ്റ്റ് ചെയ്തു. ഇതിനുപുറമെ, കൃത്യവിലോപം നടത്തിയ നാല് ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യാനും സർക്കാർ ഉത്തരവിട്ടു. അനധികൃതമായി വാണിജ്യ സ്ഥാപനം പ്രവർത്തിക്കാൻ കൂട്ടുനിന്ന എൻജിനീയർമാർ ഉൾപ്പെടെയുള്ള 16 പേർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടം പട്ടിക തയ്യാറാക്കി വരികയാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഉഷ മേത്ത മാർഗിലെ മൂന്ന് നില കെട്ടിടത്തിലാണ് അപകടമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആനിമേഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ യുവ വിദ്യാർത്ഥികളാണ്. ഒൻപത് പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു.
തീപ്പിടിത്തമുണ്ടായ സമയത്ത് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവർ രക്ഷപ്പെടാനായി പരിഭ്രാന്തരായി ജനൽ ചില്ലുകൾ തകർക്കുകയും ടെറസിന് മുകളിൽ നിന്ന് താഴേക്ക് ചാടുകയും ചെയ്തു. ചിലർ കെട്ടിടത്തിന് പുറത്തെ ഓവർഹെഡ് വയറുകളിലൂടെ താഴേക്ക് ഇറങ്ങാൻ ശ്രമിച്ചതായും ദൃക്‌സാക്ഷികൾ വിവരിച്ചു. രക്ഷാപ്രവർത്തകർ അടുത്തുള്ള കെട്ടിടത്തിന്റെ ഭിത്തിയിൽ വലിയ ദ്വാരമുണ്ടാക്കിയാണ് സ്ട്രെച്ചറുകൾ ഉള്ളിലേക്ക് എത്തിച്ചതും അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചതും.
ദുരന്തസ്ഥലം നേരിട്ട് സന്ദർശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടംഗ അന്വേഷണ സംഘം ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും കേന്ദ്ര സഹായം പ്രഖ്യാപിക്കുകയും ചെയ്തു.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നൽകും. നിലവിൽ പരിക്കേറ്റ ഒൻപത് പേർ ആശുപത്രികളിൽ ചികിത്സയിലാണ്, ഇവരിൽ ചിലരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
