മരുഭൂമിയിലിനി മധുരിക്കും മാമ്പഴക്കാലം; സൗദി വടക്കൻ മേഖലയിലെ തോട്ടങ്ങളിൽ വിളവെടുപ്പ് തുടങ്ങി

malayalampress
1 Min Read

റിയാദ്: ചുട്ടുപൊള്ളുന്ന മരുഭൂമിക്ക് മധുരമേകാൻ ഇനി മാമ്പഴക്കാലം! വടക്കൻ സൗദിയിലെ ഉംലുജ് ഗവർണറേറ്റിലെ മാവിൻ തോട്ടങ്ങളിൽ ഈ വർഷത്തെ വിളവെടുപ്പിന് ഔദ്യോഗികമായി തുടക്കമായി. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ തബൂക്ക് ശാഖയാണ് ഈ മധുരവസന്തത്തിന് തിരിതെളിച്ചത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മാമ്പഴ ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഇവിടെ ഇപ്പോൾ മാമ്പഴ സുഗന്ധം പടരുകയാണ്.

തബൂക്ക് മേഖലയിലെ ഉംലുജിൽ മാത്രം വിവിധ ഇനങ്ങളിലായി 90,000-ത്തിലധികം മാവുകളാണ് കായ്ച്ചുനിൽക്കുന്നതെന്ന് മന്ത്രാലയം ബ്രാഞ്ച് ഡയറക്ടർ ജനറൽ എൻജി. അംജദ് ബിൻ അബ്ദുല്ല തലാബ് അറിയിച്ചു. പ്രതിവർഷം 4,500 ടണ്ണോളം മാങ്ങയാണ് ഈ മണ്ണിൽ നിന്ന് വിളവെടുക്കുന്നത്. ഈ വൻ ഉൽപ്പാദന മികവുതന്നെയാണ് ഉംലുജിനെ രാജ്യത്തെ മാമ്പഴക്കച്ചവടത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുന്നത്.

ആധുനിക കാർഷിക രീതികളും കർഷകരുടെ കഠിനാധ്വാനവും ചേർന്നപ്പോൾ, ഇത്തവണത്തെ സീസൺ ഗുണമേന്മയിലും അളവിലും ഏറെ സമൃദ്ധമാണ്. ഇത് കർഷകർക്ക് മികച്ച ലാഭം സമ്മാനിക്കുന്നതിനൊപ്പം ഉംലുജിന്റെ കാർഷിക പുരോഗതിക്ക് പുതിയ ഊർജ്ജം പകരുകയും ചെയ്യും. വിളവുകളുടെ ഗുണനിലവാരം ഉയർത്താനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കർഷകർക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും മന്ത്രാലയം തുടർന്നും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാർഷിക മേഖലയെ ഉണർത്തി ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്ന ‘സൗദി വിഷൻ 2030’ന്‍റെ വലിയ ലക്ഷ്യങ്ങളിലേക്കാണ് മരുഭൂമിയിലെ ഈ മധുരവിപ്ലവം വഴിതുറക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article