ലോകത്തെയാകെ വിറപ്പിച്ച കോവിഡിനു ശേഷം ഇപ്പോൾ വാർത്തകളിൽ നിറയുന്ന ഹാന്റാവൈറസ് കോവിഡിനെപ്പോലെ മാരക വ്യാപനശേഷിയുള്ളതാണോ എന്ന ആശങ്കയിലാണ് ലോകം. ഈ വൈറസ് ഇന്ത്യയ്ക്കു ഭീഷണിയാകുമോ എന്ന സംശയവും ഉയരുന്നു. അർജന്റീനയിൽനിന്ന് അറ്റ്ലാന്റിക് വഴി കേപ് വെർദെയിലേക്ക് യാത്ര ചെയ്യുന്ന എം.വി ഹോണ്ടിയസ്’ (MV Hondius) എന്ന ക്രൂസ് കപ്പലിലെ മൂന്നു യാത്രികർ ഹാന്റാവൈറസ് ബാധിച്ച് മരിച്ചെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ആശങ്ക പടരുന്നത്. അതേസമയം, തൽക്കാലം ഭയം വേണ്ട എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഉത്തരം.
എം.വി ഹോണ്ടിയസ്
എം.വി ഹോണ്ടിയസിൽ മരിച്ചവരിൽ 69 വയസ്സുള്ള ഡച്ച് സ്വദേശിനിയും അവരുടെ ഭർത്താവും ഒരു ജർമൻ യാത്രക്കാരനും ഉൾപ്പെടുന്നു. കപ്പലിലെ ആകെ 8 യാത്രികർക്കാണ് വൈറസ് ബാധിച്ചതെന്നും ഒരാളുടെ നില ഗുരുതരമാണെന്നും ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. പിസിആർ പരിശോധനയിൽ ആറു കേസുകളും ഹാന്റാ വൈറസിന്റെ വകഭേദമായ ആൻഡിസ് വൈറസ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തപ്പോൾ 147 യാത്രക്കാരും ജീവനക്കാരും കപ്പലിലുണ്ടായിരുന്നു, അതേസമയം 34 പേർ ഇതിനകം കപ്പൽ വിട്ടുപോയിട്ടുണ്ട്.
നാലു രോഗികൾ ദക്ഷിണാഫ്രിക്ക, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബിബിസിയുടെ റിപ്പോർട്ട്പ്രകാരം, രണ്ട് ഇന്ത്യൻ പൗരന്മാരും കപ്പലിലെ ജീവനക്കാരിൽ ഉൾപ്പെടുന്നു. കൂടാതെ 38 ഫിലിപ്പീൻസ് സ്വദേശികളും 31 യുകെ സ്വദേശികളും 23 യുഎസ് സ്വദേശികളും നെതർലൻഡ്സിൽ നിന്നുള്ള 16 പേരും ഉൾപ്പെടുന്നു. ജർമനി, കാനഡ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും കപ്പലിലുണ്ട്. ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് നടത്തുന്ന ഈ കപ്പൽ ഏപ്രിൽ 1ന് അർജന്റീനയിലെ ഉഷുവയയിൽ നിന്നാണ് യാത്ര ആരംഭിച്ചത്.
മറ്റൊരു കോവിഡ്?
ഹാന്റാവൈറസ് വ്യാപനത്തെ കോവിഡ്-19 മഹാമാരിയുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കോവിഡ് പോലുള്ള സാഹചര്യമല്ല ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയിലെ പകർച്ചവ്യാധി വിഭാഗം എപ്പിഡെമിയോളജിസ്റ്റ് മരിയ വാൻ കെർക്കോവ് പറഞ്ഞു. കോവിഡിലും ഫ്ലൂവിലും നിന്ന് വ്യത്യസ്തമായി ഹാന്റാ വൈറസ് ചുമയിലൂടെയോ തുമ്മലിലൂടെയോ എളുപ്പത്തിൽ പടരില്ല. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കുള്ള വ്യാപനം ആൻഡിസ് വിഭാഗത്തിൽ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളു. രോഗലക്ഷണങ്ങളുള്ള ആളുമായി വളരെ അടുത്തതും ദീർഘമായതുമായ സമ്പർക്കത്തിലൂടെ മാത്രമേ രോഗം പകരാൻ സാധ്യതയുള്ളു. കോവിഡ് പോലെ ലോക ജനസംഖ്യയ്ക്ക് ആകെ അപകടസാധ്യത വളരെ കുറവാണെന്നും, കപ്പലിൽ നിന്ന് പുറത്തേക്ക് വ്യാപിച്ചതിന് നിലവിൽ തെളിവുകളൊന്നും ലഭ്യമല്ലെന്നും വിദഗ്ധർ പറയുന്നു. എന്നിരുന്നാലും, വൈറസിനെ ഗൗരവമായി കാണണമെന്ന് ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. എട്ട് ആഴ്ച വരെ നീണ്ടുനിൽക്കുന്ന ഇൻകുബേഷൻ കാലയളവ് ഉള്ളതിനാൽ കൂടുതൽ കേസുകൾ ഉണ്ടാകാമെന്നും അവർ മുന്നറിയിപ്പ് നൽകി.
ഇന്ത്യയിൽ രോഗബാധയ്ക്ക് സാധ്യതയുണ്ടോ?
നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ അടിയന്തര ആശങ്കയ്ക്ക് കാര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. കപ്പലിൽ 2 ഇന്ത്യൻ ജീവനക്കാരുണ്ടെങ്കിലും, ഈ സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹാന്റാ വൈറസ്
ഹാന്റാ വൈറസ് ഗുരുതരമായ വൈറൽ രോഗമാണ്. വൈറസ് ബാധിച്ച എലികളുമായുള്ള സമ്പർക്കം വഴിയാണ് ഇതു പ്രധാനമായും മനുഷ്യരിലേക്ക് പടരുന്നത്. പ്രത്യേകിച്ച് അവയുടെ വിസർജ്യങ്ങൾ, മൂത്രം, അല്ലെങ്കിൽ ഉമിനീർ എന്നിവയിലൂടെ. ഈ വിസർജ്യങ്ങൾ കലർന്ന പൊടി ശ്വസിക്കുന്നതിലൂടെയും വൈറസ് പകരാം. ഇത് പ്രധാനമായും മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് പടരുന്നു. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പടരുന്നത് വളരെ അപൂർവമാണ്. എന്നിരുന്നാലും, കപ്പലിൽ കണ്ടെത്തിയ ആൻഡിസ് വൈറസ്, മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള ഏക ഹാന്റാ വൈറസ് വകഭേദമാണ്.
നിലവിൽ, ഹാന്റാ വൈറസിന് ചികിത്സയോ പ്രത്യേക വാക്സീനോ ലഭ്യമല്ല. 1950കളിൽ കൊറിയൻ യുദ്ധസമയത്ത് കൊറിയയിലെ ഹാന്റാൻ നദിക്ക് സമീപമാണ് ഈ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. ലോകമെമ്പാടും 20-ൽ അധികം ഹാന്റാ വൈറസ് വകഭേദങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ മനുഷ്യരിൽ രോഗം വരുത്തുന്ന ചുരുക്കം വകഭേദങ്ങൾ മാത്രമേയുള്ളുയെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
