തണ്ണിമത്തനല്ല, കുടുംബത്തിലെ നാലുപേർ മരിച്ചത് വിഷം ഉള്ളിൽചെന്ന്

malayalampress
1 Min Read
  • മരിച്ചവരുടെ അവയവങ്ങൾക്ക് പച്ച നിറം, മരണത്തിന് കാരണം തണ്ണിമത്തനല്ല;  വിഷാംശം, റിപ്പോർട്ട് പുറത്ത്

മുംബൈ: മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചത് തണ്ണിമത്തൻ കഴിച്ചതുമൂലമുള്ള ഭക്ഷ്യവിഷബാധ കാരണമല്ലെന്നും വിഷം ഉള്ളിൽ ചെന്നാണെന്നും ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. മരിച്ചവരുടെ ശരീരത്തിലും അവർ കഴിച്ച പഴത്തിന്റെ സാംപിളുകളിലും എലിവിഷമായി ഉപയോഗിക്കുന്ന മാരകമായ വിഷാംശത്തിന്റെ സാന്നിധ്യം അധികൃതർ കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിൽ ഇവരുടെ ആന്തരികാവയവങ്ങൾക്ക് പച്ചനിറം ബാധിച്ചതായി കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.

അബ്ദുള്ള ഡൊക്കാഡിയ (45), ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവർ തങ്ങളുടെ ബന്ധുക്കൾക്കായി മുംബൈയിലെ വീട്ടിൽ അത്താഴവിരുന്ന് ഒരുക്കി മട്ടൺ പുലാവ് വിളമ്പിയിരുന്നു. ബന്ധുക്കൾ പോയതിനുശേഷം പുലർച്ചെ ഒരു മണിയോടെയാണ് കുടുംബം തണ്ണിമത്തൻ കഴിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ എല്ലാവർക്കും കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയുമായിരുന്നു.

എലിവിഷത്തിൽ ഉപയോഗിക്കുന്ന രാസപദാർഥമായ ‘സിങ്ക് ഫോസ്ഫൈറ്റ്’ ആണ് മരണകാരണമെന്ന് ഫൊറൻസിക് പരിശോധനകൾ വ്യക്തമാക്കുന്നു. കുടുംബം കഴിച്ച തണ്ണിമത്തന്റെ സാംപിളുകളിലും ഈ രാസവസ്തു കണ്ടെത്തിയിട്ടുണ്ട്. ഈ വിഷാംശം അബദ്ധത്തിൽ പഴത്തിൽ കലർന്നതാണോ അതോ ആരെങ്കിലും മനഃപൂർവം കുത്തിവെച്ചതാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, അന്ന് വിരുന്നിൽ പങ്കെടുത്ത അതിഥികളുടെ മൊഴി രേഖപ്പെടുത്തി. ഇവർ പുലാവ് കഴിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!