മക്ക: മക്കയിൽ കെട്ടിടത്തിനുണ്ടായ തീപിടുത്തത്തിൽ പുക ശ്വസിച്ച് മലയാളി മരിച്ചു. കാസർകോട് സ്വദേശിയും കെ.എം.സി.സി പ്രവർത്തകനുമായ പി.പി. മുഹമ്മദ് കുഞ്ഞി (58) ആണ് മരിച്ചത്. മക്ക അസീസിയയിലെ ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റിക്ക് സമീപം മുഹമ്മദ് കുഞ്ഞി താമസിച്ചിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്.
താമസസ്ഥലത്ത് ആകസ്മികമായി ഉണ്ടായ തീപിടുത്തത്തെ തുടർന്ന് മുറിയിലേക്ക് ആളിപ്പടർന്ന പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശികളായ രണ്ടുപേരും ഈ അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ടുകൾ.
പരേതനായ എം.ടി. അമീർ അലിയുടേയും പി.പി. സഫിയത്തിെൻറയും മകനാണ് മുഹമ്മദ് കുഞ്ഞി. ആറിൽ മഹ്മൂദ് ഹാജിയാണ് മുത്തച്ഛൻ. പി.പി. ഖലാം, പി.പി. റസാക്ക്, പി.പി. അഷറഫ്, പി.പി. നസീമ എന്നിവർ സഹോദരങ്ങളാണ്.
കെ.എം.സി.സി ഉൾപ്പെടെയുള്ള സാമൂഹിക സേവന രംഗങ്ങളിൽ സജീവമായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ അപ്രതീക്ഷിത വിയോഗം പ്രവാസി സമൂഹത്തിന് വലിയ നോവായി. നിലവിൽ മൃതദേഹം മക്കയിലെ അൽ നൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
