കൊച്ചി: എംബസിയുടെ നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഇല്ലാതെ ശ്രീലങ്കൻ യുവതിയുമായുള്ള വിവാഹം റജിസ്റ്റർ ചെയ്തു നൽകാൻ ഹൈക്കോടതി ഉത്തരവ്. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള എല്ലാ രേഖകളും ഹാജരാക്കിയിട്ടും എംബസിയുടെ സർട്ടിഫിക്കറ്റ് വേണമെന്നു നിർദേശിച്ചു വിവാഹം റജിസ്റ്റർ ചെയ്തു നൽകാത്തതിനെതിരെ മാവേലിക്കര സ്വദേശിയായ യുവാവ് നൽകിയ ഹർജിയിലാണു ജസ്റ്റിസ് എസ്.ഈശ്വരന്റെ നിർദേശം.
നിലവിൽ വീസയടക്കമുള്ള എല്ലാ രേഖകളുമായി ഇന്ത്യയിൽ താമസിക്കുകയാണ് ശ്രീലങ്കൻ യുവതി. ആവശ്യമായ എല്ലാ രേഖകളും സഹിതം മാവേലിക്കര സബ് റജിസ്ട്രാർക്ക് (മാര്യേജ് ഓഫിസർ) സ്പെഷൽ മാര്യേജ് നിയമത്തിന്റെ വകുപ്പുകൾ പ്രകാരം അപേക്ഷ നൽകി. യുവതി വിവാഹിതയല്ലെന്നു ശ്രീലങ്കൻ വിദേശ കാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും നൽകി.
എന്നാൽ വധുവിന്റേത് ശ്രീലങ്കൻ പൗരത്വം ആയതിനാൽ ശ്രീലങ്കൻ വിദേശകാര്യ വകുപ്പ് നൽകുന്ന ‘സിംഗിൾ സ്റ്റാറ്റസ്’ സർട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടെന്നും ഇത്തരമൊരു നിർദേശം നിയമത്തിൽ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. തുടർന്നാണു വിവാഹം റജിസ്റ്റർ ചെയ്തു നൽകാൻ കോടതി നിർദേശം നൽകിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
