ഭോപ്പാൽ: ഡൽഹിയിൽ പ്രമുഖ ഐഎഎസ് അക്കാദമി ഡയറക്ടറെ തട്ടിക്കൊണ്ടുപോയി 1.89 കോടി കവർന്നു. ഡൽഹിയിലെ ഐഎഎസ് കോച്ചിങ് അക്കാദമിയായ ശുഭ്ര രജ്ഞൻ അക്കാദമി ഡയറക്ടറെയാണ് തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയത്.
നാല് മണിക്കൂറോളം തടങ്കലിൽ വെച്ചാണ് പണം തട്ടിയെടുത്തത്. ഭോപ്പാലിൽ അതേ അക്കാദമിയുടെ ഫ്രാഞ്ചൈസി നടത്തിയിരുന്ന പ്രിയങ്ക് ശർമ്മയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. പൊലീസ് പറയുന്നതനുസരിച്ച്, ശുഭ്ര രജ്ഞൻ അക്കാദമി ഡയറക്ടറായ ശുഭ്ര രജ്ഞനെ സെമിനാർ നടത്തുന്നതിന്റെ പേരിൽ പ്രിയങ്ക് ശർമ്മ ഭോപ്പാലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ശുഭ്രയെ പറഞ്ഞുവിശ്വസിപ്പിച്ച് ഒരു വാടക വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ കാത്തുനിന്ന ആയുധധാരികളായ ചിലർ പ്രിയങ്ക് ശർമ്മക്കൊപ്പം നിന്ന് ശുഭ്രയെ തടങ്കലിലാക്കി.
നാല് മണിക്കൂർ തോക്കിൻമുനയിൽ നിർത്തിയ ശേഷം ശുഭ്രയെ കൊണ്ട് 1.89 കോടി രൂപ ‘ജനശില സൊസൈറ്റി’, ‘ആർഎസ് എന്റർപ്രൈസസ്’ എന്നീ പേരുകളിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈനായി ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. പിന്നീട് പൊലീസിനെ അറിയിക്കാതിരിക്കാൻ ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പ്രിയങ്ക് ശർമ്മ അസുഖം അഭിനയിച്ച് ഭോപ്പാലിലെ എയിംസ് ആശുപത്രിയിലെ ഐസിയുവിൽ അഡ്മിറ്റായി. എന്നാൽ പൊലീസ് അവിടെയെത്തി ഡോക്ടർമാരുടെ സഹായത്തോടെ പരിശോധന നടത്തുകയും ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ട് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
