ന്യൂഡൽഹി: ഗുരുഗ്രാം പൊലീസ് കമ്മീഷണറുടെ ഓഫിസിന് മുന്നിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ബലാത്സംഗത്തിനിരയായ അതിജീവിത. പീഡനക്കേസിൽ മാസങ്ങളായി പൊലീസ് നിഷ്ക്രിയത്വം പാലിക്കുന്നുവെന്ന് ആരോപിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
കമ്മീഷണർ ഓഫിസിന് മുന്നിൽ പെട്രോളും തീപ്പെട്ടിയുമായി എത്തിയ യുവതി പെട്രോൾ ദേഹത്തേക്ക് ഒഴിച്ച് തീകൊളുത്തിയ ഉടൻ പൊലീസ് യുവതിയെ തടഞ്ഞിരുന്നു. നാലുമാസമായിട്ടും തന്റെ പരാതിയിൽ പരിഹാരം കാണുന്നില്ലെന്ന് യുവതി പറയുന്ന വിഡിയോയും പുറത്തു വന്നു.
പാനിപത്തിൽ നിന്നുമുള്ള ഒരാൾ യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് നാലുമാസം കഴിഞ്ഞും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും യുവതി ആത്മഹത്യാശ്രമത്തിന് മുൻപ് പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.
പ്രതി സമൂഹത്തിൽ സുഖമായി കഴിയുന്നുവെന്നും പ്രതിയുടെ കുടുംബം കേസ് പിൻവലിക്കാൻ തന്നെ നിർബന്ധിക്കുന്നുവെന്നും യുവതി ആരോപിച്ചു. യുവതിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് ഗുരുഗ്രാം പൊലീസ് പ്രതികരിച്ചിട്ടില്ല. എന്നാൽ കേസിലെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് കമ്മീഷണർ വികാസ് കുമാർ അറോറ വ്യക്തമാക്കി.

