ഇസ്‌ലാമാബാദ്: യുഎസ്– ഇറാൻ സംഘർഷങ്ങൾക്കു പിന്നാലെ ഹൂതികളുടെ ഇടപെടലുകളും ശക്തമായതിനു പിന്നാലെ ഇന്ധനം ലാഭിക്കാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പാക്കിസ്ഥാൻ.
ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിനായി പുതിയ നിയന്ത്രണങ്ങൾ പാക്ക് സർക്കാർ ഏർപ്പെടുത്തി. ഊർജം ലാഭിക്കുന്നതിനായി രാജ്യത്തെ വിവിധ പരിപാടികൾക്ക് സർക്കാർ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.
വ്യാഴാഴ്ച പുറപ്പെടുവിച്ച സർക്കാർ വിജ്ഞാപനത്തിലൂടെ ഇന്ധനം വെട്ടിക്കുറയ്ക്കൽ, വിദേശ ഉദ്യോഗസ്ഥരുടെ വിദേശ യാത്രാ നിരോധനം തുടങ്ങിയവയ്ക്ക് മൂന്ന് മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇക്കാലയളവിൽ മന്ത്രിമാർ അടക്കമുള്ളവർക്ക് അത്യാവശ്യമെങ്കിൽ മാത്രം ഇക്കോണമി ക്ലാസിൽ വിദേശ യാത്രയ്ക്ക് അനുമതിയുണ്ട്.
അതേസമയം വിവാഹം അടക്കമുള്ള ആഘോഷങ്ങളിൽ ഭക്ഷണം വിളമ്പുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും ഒരു വിഭവം മാത്രമേ വിളമ്പാൻ അനുമതിയുള്ളൂ എന്ന് സർക്കാർ നിർദേശിച്ചതായി ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
ഇതിനു പുറമേ ഊർജം ലാഭിക്കാനായി വാണിജ്യ സ്ഥാപനങ്ങൾ രാത്രി 9 മണിക്കു ശേഷം പ്രവർത്തിക്കാൻ പാടില്ല. മാളുകൾ, ചന്തകൾ, പലചരക്ക് കടകൾ എന്നിവ ഈ നിയന്ത്രണം പാലിക്കണം. ഇതിനു പുറമേ വിവാഹ പാർട്ടികൾ, ഉത്സവങ്ങൾ എന്നിവയുടെ ആഘോഷങ്ങളും രാത്രി 10 മണിയോടെ നിർത്തണം. ഭക്ഷണശാലകൾക്ക് രാത്രി 11 മണിവരെയാണ് പ്രവർത്തനാനുമതി. അതേസമയം സർക്കാർ വകുപ്പുകൾക്ക് പുതിയ വാഹനങ്ങൾ വാങ്ങുന്നതിനു പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. യുഎസ്-ഇറാൻ യുദ്ധം ആരംഭിച്ച സമയത്തും കഴിഞ്ഞ മാർച്ചിൽ പാക്കിസ്ഥാൻ സർക്കാർ നിയന്ത്രണം കൊണ്ടുവന്നിരുന്നു. എന്നാൽ പിന്നീട് നിയന്ത്രണം അയഞ്ഞു.
……
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
