ന്യൂഡൽഹി: സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച അന്വേഷണങ്ങളെ തുടർന്ന് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൾ സായ്മ വാസെദ് ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കൻ ഏഷ്യൻ മേഖലാ ഡയറക്ടർ സ്ഥാനം രാജിവച്ചു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ലോകാരോഗ്യ സംഘടനയിലെ ചുമതല ഏറ്റെടുക്കുന്നതിന് മുൻപ് വാസെദ് ഡൽഹിയിലായിരുന്നു താമസം. കഴിഞ്ഞ വർഷം അവസാനത്തോടെ ഡബ്ല്യുഎച്ച്ഒ വാസെദിനോട് ശമ്പളമില്ലാത്ത അവധിയിൽ പോകാൻ നിർദേശിച്ചിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. ബംഗ്ലദേശിലെ അഴിമതി വിരുദ്ധ കമ്മിഷൻ വ്യാജരേഖ ചമയ്ക്കലും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് 2025 മാർച്ച് മാസത്തിൽ കേസ് റജിസ്റ്റർ ചെയ്തതിനെ തുടർന്ന് 2025 ജൂലൈയിലാണ് അവർ ആദ്യം അവധിയിൽ പ്രവേശിച്ചത്.
ചൈന സന്ദർശനവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും അക്കാദമിക് യോഗ്യതകളിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും കമ്മിഷൻ ആരോപിച്ചിരുന്നു. എന്നാൽ, വാസെദ് ഈ ആരോപണങ്ങൾ നിഷേധിച്ചു. സംഘടനയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി അവർ രാജിക്കത്തിൽ പറഞ്ഞു. വാസെദിന്റെ പിൻഗാമിയെ കണ്ടെത്താനായി ഒക്ടോബർ 12ന് നാമനിർദേശങ്ങൾ ക്ഷണിക്കുമെന്നും ജനുവരി 24ന് തിരഞ്ഞെടുപ്പ് നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
2024 ഓഗസ്റ്റിൽ സർക്കാരിനെതിരെ വിദ്യാർഥി പ്രക്ഷോഭം ഉണ്ടായതിനെ തുടർന്ന് ഹസീനയ്ക്ക് രാജി വച്ച് ബംഗ്ലദേശിൽനിന്ന് പലായനം ചെയ്യേണ്ടി വന്നിരുന്നു. നിലവിൽ അവർ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
