ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു: ചികിത്സാ പിഴവെന്ന് കുടുംബം

News Desk
1 Min Read

കൊല്ലം: കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു. പുനലൂര്‍ സ്വദേശികളായ അനൂപ് – ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.

കഴിഞ്ഞ ദിവസമാണ് പ്രസവത്തിനായി ശ്രുതിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ശ്രുതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെ ആരോഗ്യനില മോശമാണെന്ന് അറിയിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്കുശഷം കുഞ്ഞ് മരിച്ച വിവരമാണ്  ബന്ധുക്കളെ അറിയിച്ചത്.

അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിന് മുന്‍പ് തങ്ങളില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നില്ലെന്നു ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു.

അതേസമയം, ബന്ധുക്കളുടെ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ പൂര്‍ണമായും നിഷേധിച്ചു. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി പുറത്തേക്ക് വന്നതിനെ തുടര്‍ന്നാണ് അടിയന്തര ശസ്ത്രക്രിയ ചെയ്യേണ്ടി വന്നതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. യാതൊരുവിധ ചികിത്സാ പിഴവോ വീഴ്ചയോ ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രതിഷേധം ശക്തമായതോടെ പുനലൂര്‍ പോലീസ് സ്ഥലത്തെത്തി. കുഞ്ഞിന്റെ പിതാവ് അനൂപില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!