ചെന്നൈ: തമിഴ്നാട്ടില്‍ ടിവികെ സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന തായ്മാമന്‍ തങ്ക മോതിരം പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന യോഗ്യരായ കുട്ടികള്‍ക്ക് ഒരുഗ്രാം സ്വര്‍ണമോതിരം നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനമാണ് മാറ്റിവെച്ചത്.
സെപ്റ്റംബര്‍ 15ന് ഉദ്ഘാടനം ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ വിദേശ സന്ദര്‍ശനം പ്രമാണിച്ച് ഉദ്ഘാടനം മാറ്റിവെക്കുകയാണ്. ആരോഗ്യമന്ത്രി കെ ജി അരുണ്‍രാജ് ആണ് ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രിയുടെ വിദേശയാത്ര കാരണമാണ് പദ്ധതിക്ക് കാലതാമസം ഉണ്ടായതെന്ന് മന്ത്രി അരുണ്‍രാജ് അറിയിച്ചു. പുതിയ തീയതി സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വര്‍ണത്തിന്റെ ഗുണമേന്മ സര്‍ക്കാര്‍ ഉറപ്പാക്കും. 916 ഹോള്‍മാര്‍ക്കുള്ള സ്വര്‍ണം മാത്രമേ അംഗീകരിക്കൂ എന്നും മന്ത്രി അറിയിച്ചു.
സെപ്റ്റംബര്‍ 10നാണ് മുഖ്യമന്ത്രി വിജയ് ലണ്ടനിലേക്ക് തിരിക്കുന്നത്. മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്യുടെ ആദ്യ വിദേശയാത്രയാണിത്. തമിഴ്നാട്ടിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ആണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര. വിജയ് വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനവേളയില്‍ തമിഴ്നാട് സര്‍ക്കാരും ബഹുരാഷ്ട്ര കമ്പനികളും ധാരണപത്രങ്ങളില്‍ ഒപ്പുവെക്കും.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന യോഗ്യരായ കുട്ടികള്‍ക്ക് ഒരു ഗ്രാം സ്വര്‍ണമോതിരം സംസ്ഥാന സര്‍ക്കാര്‍ സമ്മാനിക്കുന്നതാണ് ‘തായ്മാമന്‍ തങ്ക മോതിരം’ പദ്ധതി. മുന്‍ മുഖ്യമന്ത്രി സി എന്‍ അണ്ണാദുരൈയുടെ ജന്മവാര്ഷിക ദിവസമായ സെപ്റ്റംബര്‍ 15ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഈ വര്‍ഷം ജൂണ്‍ 22 മുതല്‍ ജനിച്ച കുട്ടികള്‍ക്ക് സ്വര്‍ണമോതിരം നല്‍കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
