തിരുവനന്തപുരം: 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന വകുപ്പ്. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായാണ് ഈ മാറ്റമെന്ന് എംവിഡി അറിയിച്ചു. സെപ്റ്റംബർ 21 മുതലാണ് ആധാർ ഒടിപി നിർബന്ധമാക്കുക.
വാഹൻ (വാഹന സംബന്ധമായ സേവനങ്ങൾ), സാരഥി (ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ സേവനങ്ങൾ) പോർട്ടലുകൾ വഴി മോട്ടോർ വാഹന വകുപ്പ് 60-ഓളം സേവനങ്ങൾ നൽകുന്നുണ്ട്. ഇതിൽ 21 സേവനങ്ങൾ നിലവിൽ നേരിട്ട് ഓഫീസിൽ എത്തേണ്ടതില്ലാത്ത സേവനങ്ങളാണ്.
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ വഴിയുള്ള ഒടിപി പരിശോധനയിലൂടെ അപേക്ഷകർക്ക് പൂർണമായും ഓൺലൈനായി അപേക്ഷിക്കാം. എന്നാൽ ശേഷിക്കുന്ന സേവനങ്ങൾക്ക് കൃത്യമായ ഒടിപി പരിശോധനയില്ലാത്തതിനാൽ സാധാരണക്കാരായ അപേക്ഷകരെ ചില അനധികൃത വ്യക്തികളും ഇടനിലക്കാരും ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എംവിഡി അറിയിച്ചു.
സമയക്കുറവ് കൊണ്ടോ അപേക്ഷാ നടപടികളുടെ സങ്കീർണ്ണത കൊണ്ടോ പല അപേക്ഷകരും ഏജന്റുമാരെ ആശ്രയിക്കാറുണ്ട്. എന്നാൽ ചില ഏജന്റുമാർ അപൂർണ്ണമായ രേഖകൾ അപ്ലോഡ് ചെയ്യുകയും ബോധപൂർവ്വം അപേക്ഷകൾ വൈകിപ്പിക്കുകയും പിന്നീട് ഇത് വേഗത്തിലാക്കി തരാം എന്ന് പറഞ്ഞ് അപേക്ഷകരിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്നത് പതിവാണെന്ന് എംവിഡി പറയുന്നു. ഈ പ്രശ്നത്തിന് പരിഹാരമായി ശേഷിക്കുന്ന എല്ലാ പരിവാഹൻ സേവനങ്ങളും കൂടി ഫേസ്ലെസ്സ് ഓൺലൈൻ സേവനങ്ങളാക്കി മാറ്റുകയാണെന്ന് എംവിഡി അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
