‘ഓണക്കുടി’ ഇക്കുറിയും റെക്കോഡ് തിരുത്തി; എട്ടു ദിവസം കൊണ്ട് കുടിച്ചത് 771.29 കോടിയുടെ മദ്യം!

News Desk
1 Min Read

ഉത്രാട ദിനത്തില്‍ വില്‍പ്പന അല്‍പ്പം കുറഞ്ഞെങ്കിലും ഓണക്കാലത്തെ മദ്യ വില്‍പ്പന ഇക്കുറിയും പൊടിപൊടിച്ചു. ഉത്രാടം വരെയുള്ള എട്ട് ദിവസങ്ങളിലായി 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്കോയും കൺസ്യൂമർഫെഡും വഴി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം എട്ടു ദിവസംകൊണ്ട് 694.96 കോടി രൂപയുടെ മദ്യവിൽപ്പനയായിരുന്നു നടന്നത്. അതായത്, 76.33 കോടി രൂപയുടെ അധിക മദ്യ വില്‍പ്പനയാണ് ഇക്കുറി ഉണ്ടായത്.

സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി ഉത്രാട ദിനത്തില്‍ വിറ്റഴിച്ചത് 126.31 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞവർഷം ഉത്രാട ദിനത്തില്‍ സംസ്ഥാനത്താകെ 137.64 കോടി രൂപയുടെ മദ്യം വിറ്റിരുന്നു. 20 കോടി രൂപയ്ക്ക് മുകളിൽ മദ്യമാണ് കണ്‍സ്യൂമര്‍ഫെഡ് വഴി വിറ്റഴിച്ചത്. കണ്‍സ്യൂമര്‍ഫെഡിന്റെ 49 മദ്യ വില്‍പ്പനശാലകളിലൂടെ വിറ്റഴിച്ചതിന്റെ കണക്കാണിത്. ആകെ 20,35,96,800 രൂപയുടെ മദ്യം വിറ്റു. 89 ലക്ഷത്തിലേറെ രൂപയുടെ വില്‍പ്പനയുമായി കുന്നംകുളത്തെ ഷോപ്പാണ് ഒന്നാമത്. കൊടുങ്ങല്ലൂരും, അമ്പലപ്പുഴയുമാണ് വില്‍പ്പന കണക്കില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

ഓണത്തിന്റെ ആദ്യ മൂന്നു ദിനം തന്നെ മദ്യ വില്‍പ്പനയില്‍ റെക്കോഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി 279.12 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 250.96 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്. കഴിഞ്ഞ ശനിയാഴ്ച മാത്രം വിൽപ്പന നൂറ് കോടിക്ക് മുകളിലായിരുന്നു. ആറ് ദിവസം കൊണ്ട് 512.11 കോടിയുടെ മദ്യമാണ് വിറ്റുപോയി. കഴിഞ്ഞ വർഷം ഇത് 460.80 കോടി രൂപയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!