ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 30-കാരിയായ നസിയ ഖാനം ആണ് ഡൽഹി ദ്വാരകയിലെ വീട്ടിൽ ഓഗസ്റ്റ് 21ന് മരിച്ചത്. ഭർതൃവീട്ടുകാരിൽനിന്ന് ശാരീരികവും മാനസികവുമായ പീഡനം നസിയ നേരിട്ടിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
ഇക്കഴിഞ്ഞ ഏപ്രിൽ 11-നായിരുന്നു അജംഅലി ഖാൻ എന്നയാളുമായി വിവാഹിതയായത്. ഭർത്താവ് അജംഅലി ഖാൻ, ഭരതൃമാതാവ് സമിൻ നിഷ, ഭർതൃപിതാവ് ബാബർ അലി ഖാൻ എന്നിവരും ഭർതൃവീട്ടിലെ മറ്റ് അംഗങ്ങളും ചേർന്ന് നിരന്തരം പീഡിപ്പിച്ചിരുന്നതായി നസിയയുടെ പിതാവ് തവാബ് ഖാൻ നൽകിയ പരാതിയിൽ പറയുന്നു. ആരോപിച്ചു. അവർ നസിയയെ പതിവായി അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും വീടിന് പുറത്താക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.
ഫോൺ കോളിലൂടെ തനിക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് നസിയ തന്റെ കുടുംബത്തെ ആവർത്തിച്ച് അറിയിച്ചിരുന്നു. ആ സമയത്ത് അവൾ മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്നും, പരാതികൾ നൽകിയിട്ടും ഭർത്താവിന്റെ പെരുമാറ്റത്തിൽ യാതൊരു മാറ്റവുമുണ്ടായില്ലെന്നും തവാബ് ഖാൻ പറഞ്ഞു.
നസിയയെ ബോധരഹിതമായ അവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അപ്പോഴേക്കും മരിച്ചിരുന്നതായും അധികൃതർ അറിയിച്ചു. നസിയയുടെ ഭർത്താവ് പോലീസിന് നൽകിയ മൊഴി പ്രകാരം, ‘തങ്ങൾ തമ്മിൽ വഴക്ക് നടന്നിരുന്നു. നസിയ തന്നെ ഒരു മുറിയിൽ പൂട്ടിയിട്ട് മറ്റൊരു മുറിയിലേക്ക് പോയി.
തുടർന്ന് ഞാൻ വീട്ടുടമസ്ഥനെ വിളിച്ചു. അദ്ദേഹം ഏണിയുടെ സഹായത്തോടെ എന്നെ പുറത്തിറക്കി. നാസിയ ഒരു ചുരിദാർ ഷാൾ ഉപയോഗിച്ച് സീലിങ് ഫാനിൽ തൂങ്ങിനിൽക്കുന്നതാണ് പിന്നീട് ജനലിലൂടെ നോക്കിയപ്പോൾ കണ്ടത്’ അജംഅലി ഖാൻ പറഞ്ഞു.
പോലീസാണ് നസിയയുടെ മരണവിവരം അവളുടെ കുടുംബാംഗങ്ങളെയും അറിയിച്ചത്. പിതാവ് തവാബ് ഖാനും സഹോദരനും പിന്നീട് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ദിനേഷ് റാണയ്ക്ക് മുമ്പാകെ മൊഴി നൽകി. തന്റെ മകളുടെ മരണത്തിന് മരുമകൻ ബാബർ അജംഅലി ഖാനാണ് ഉത്തരവാദിയെന്ന് ആരോപിച്ച തവാബ് ഖാൻ, കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
