എൻ ഐ സിയുവിലെ വാമറിന് തീപിടിച്ച് നവജാതശിശു മരിച്ചു; രണ്ട് കുഞ്ഞുങ്ങള്‍ക്ക് പരുക്ക്

News Desk
1 Min Read

ഭോപ്പാല്‍: മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലാ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലെ (എന്‍ ഐ സി യു)  ബേബി വാമറിന് തീപിടിച്ച് ഒരു നവജാതശിശു മരിച്ചു. രണ്ട് കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 1.50ഓടെയാണ് സംഭവം.

ബേബി വാമറിന്റെ ഹീറ്റിംഗ് യൂണിറ്റിലെ ഫിലമെന്റില്‍ നിന്നുണ്ടായ സ്പാര്‍ക്കാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് മൂന്ന് നവജാതശിശുക്കളാണ് വാമറിനുള്ളിലുണ്ടായിരുന്നത്. പുകയും തീയും ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ആശുപത്രി ജീവനക്കാര്‍ കുഞ്ഞുങ്ങളെ പുറത്തെടുത്ത് തീ അണച്ചു.

അപകടസമയത്ത് എന്‍ ഐ സി യു വാര്‍ഡില്‍ 33 നവജാതശിശുക്കളാണ് ഉണ്ടായിരുന്നത്. ഇതില്‍ 30 കുട്ടികളെയും സുരക്ഷിതമായി മാറ്റി. പരുക്കേറ്റ മൂന്ന് കുഞ്ഞുങ്ങളെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ജബല്‍പൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ ഒരു കുഞ്ഞ് മരിച്ചു.

ഛിന്ദ്വാര ആശുപത്രിയില്‍ പീഡിയാട്രിക് സര്‍ജന്‍ ഇല്ലാത്തതിനാലാണ് കുഞ്ഞുങ്ങളെ ജബല്‍പൂരിലേക്ക് മാറ്റിയത്. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് അനാസ്ഥയില്ലെന്നും യാദൃശ്ചിക അപകടമാണെന്നാണ് കരുതുന്നതെന്നും സിവില്‍ സര്‍ജന്‍ കാഞ്ചന്‍ ദുബെ പറഞ്ഞു. സംഭവത്തില്‍ ഭരണകൂടവും ആശുപത്രി അധികൃതരും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!