കണ്ണൂർ: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി. അറബിക്കടലിലല്ല അതിനപ്പുറത്തൊരു അഴുക്കുചാലുണ്ടെങ്കിൽ അതിലേക്ക് വലിച്ചെറിയേണ്ടതാണ്. അതിൽ തനിക്കൊരു അഭിപ്രായവ്യാത്യാസവുമില്ല. ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് നിൽക്കുമ്പോൾ നമുക്ക് മാത്രമായി ഒരു കാര്യം ചെയ്യാനാവില്ല. മാധ്യമവിമർശനം ഭയന്ന് അഭിപ്രായങ്ങൾ മാറ്റുന്നത് രാഷ്ട്രീയമല്ലെന്നും ഷാജി പറഞ്ഞു.
പിഎം ശ്രീ തന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യമല്ല. അതുകൊണ്ട് രാഷ്ട്രീയം പറയാതിരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് പിഎം ശ്രീയുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞത്. അറബിക്കടലിൽ എറിയുമെന്ന പരാമർശമാണ് വലിയ ചർച്ചയായത്. തന്റെ അഭിപ്രായത്തിൽ ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും ഷാജി വ്യക്തമാക്കി. കണ്ണൂർ ജില്ലാ യൂത്ത് ലീഗ് സംഘടിപ്പിച്ച ഫ്രീഡം ടോക്ക് എന്ന പരിപാടിയിലായിരുന്നു ഷാജിയുടെ പരാമർശം.
പിഎം ശ്രീ നടപ്പാക്കരുത് എന്ന ലീഗ് നിലപാട് തന്നെയാണ് ഷാജി വ്യക്തമാക്കിയത് എന്നാണ് സൂചന. പിഎം ശ്രീയിൽ നിന്ന് പിൻമാറണമെന്നാണ് എല്ലാവരുടെയും മനസ് പറയുന്നത് എന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനവികാരം മാനിക്കണമെന്നും യുഡിഎഫ് അന്തിമ തീരുമാനമെടുക്കുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കിയിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
