5 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗം: വേഗതയില്‍ ലോക റെക്കോര്‍ഡിട്ട് ബുള്ളറ്റ് ട്രെയിന്‍

News Desk
2 Min Read

ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ മാഗ്‌ലെവ് ബുള്ളറ്റ് ട്രെയിന്‍. വെറും 5.3 സെക്കന്‍ഡിനുള്ളിലാണ് മണിക്കൂറില്‍ 800 കിലോമീറ്റര്‍ എന്ന വേഗത കൈവരിച്ചത്. ആറ് മാസത്തിനിടെ മൂന്നാം തവണയാണ് ഈ ട്രെയിന്‍ വേഗതാ റെക്കോര്‍ഡ് മറികടക്കുന്നത്. ഹുബെയ് പ്രവിശ്യയിലെ ഡോങ്ഹു ലബോറട്ടറിയിലെ ട്രാക്കിലായിരുന്നു പരീക്ഷണം.

എന്നാല്‍ 1.1 ടണ്‍ ഭാരമുള്ള ഈ പരീക്ഷണ ട്രെയിന്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിനായി രൂപകല്‍പ്പന ചെയ്തതല്ല. റോക്കറ്ററി, എയ്‌റോസ്‌പേസ് തുടങ്ങി അതിവേഗ സാങ്കേതികവിദ്യകളില്‍ ഭാവിയില്‍ ഉപയോഗിക്കാവുന്ന സംവിധാനങ്ങള്‍ പരീക്ഷിക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം.

ഏറ്റവും പുതിയ പരീക്ഷണത്തില്‍ 5.3 സെക്കന്‍ഡിനുള്ളില്‍ 800 കിലോമീറ്റര്‍ വേഗതയിലെത്തിയ വാഹനം ഏകദേശം 200 മീറ്റര്‍ ദൂരത്തിനുള്ളില്‍ നിയന്ത്രിച്ച് നിര്‍ത്തുകയും ചെയ്തു. ഇത്രയും ഉയര്‍ന്ന വേഗത കൈവരിക്കുന്നതിനൊപ്പം സുരക്ഷിതമായി വേഗത കുറയ്ക്കുന്നതിനുള്ള ബ്രേക്കിങ് സംവിധാനവും പരീക്ഷണത്തിന്റെ പ്രധാന ഭാഗമായിരുന്നു.

2025 ജൂണിലായിരുന്നു ഈ പരീക്ഷണ വാഹനം ആദ്യമായി റെക്കോര്‍ഡ് സ്ഥാപിച്ചത്. അന്ന് 7 സെക്കന്‍ഡില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത കൈവരിച്ചിരുന്നു. പിന്നീട് 700 കിലോമീറ്ററും 798 കിലോമീറ്ററും വേഗതയിലെത്തിച്ച് ഗവേഷകര്‍ റെക്കോര്‍ഡ് മെച്ചപ്പെടുത്തി.

നിലവിലെ വാണിജ്യാടിസ്ഥാനത്തിലുള്ള മാഗ്‌ലെവ് ട്രെയിനുകളേക്കാള്‍ വളരെ ഉയര്‍ന്ന വേഗതയാണ് പരീക്ഷണ വാഹനത്തിലൂടെ കൈവരിച്ചത്. ചൈനയിലെയും ജപ്പാനിലെയും വാണിജ്യ മാഗ്‌ലെവ് ട്രെയിനുകള്‍ സാധാരണയായി മണിക്കൂറില്‍ ഏകദേശം 320 കിലോമീറ്റര്‍ വേഗതയിലാണ് സര്‍വീസ് നടത്തുന്നത്. ചൈനയിലെ ഏറ്റവും വേഗമേറിയ വാണിജ്യ ഹൈസ്പീഡ് ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ ഏകദേശം 350 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനാകും.

ചൈനയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയിലെ ഗവേഷകരും അള്‍ട്രാ ഹൈസ്പീഡ് മാഗ്‌ലെവ് സാങ്കേതികവിദ്യയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഇവരുടെ ഒരു പരീക്ഷണത്തില്‍ വെറും രണ്ട് സെക്കന്‍ഡിനുള്ളില്‍ 697 കിലോമീറ്റര്‍ വേഗത കൈവരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഈ പരീക്ഷണ വാഹനങ്ങള്‍ നിലവില്‍ യാത്രക്കാരെ കൊണ്ടുപോകാന്‍ തയ്യാറായിട്ടില്ല. റോക്കറ്റുകളും യുദ്ധവിമാനങ്ങളും ഉള്‍പ്പെടെയുള്ള വേഗത വേണ്ട സംവിധാനങ്ങളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനാകുമോയെന്നാണ് ഗവേഷകര്‍ പരിശോധിക്കുന്നത്.

എന്നാല്‍ സാങ്കേതികവിദ്യയ്ക്ക് മുന്നില്‍ നിരവധി വെല്ലുവിളികളുണ്ട്. യാത്രക്കാരുടെ സുരക്ഷ, ബ്രേക്കിങ്, വാഹനത്തിന്റെ സ്ഥിരത, അടിയന്തര സംവിധാനങ്ങള്‍ എന്നിവയ്ക്കും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിവരും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article