അറ്റ്ലാന്‍റയിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് പോവുകയായിരുന്ന കെഎൽഎം വിമാനം പറന്നുയർന്നതിന് തൊട്ട് മുമ്പ് റദ്ദാക്കി. വിമാനത്തിലെ ഒരു യാത്രക്കാരന്‍ സഹയാത്രക്കാരന്‍റെ കൈവശം ആയുധം കണ്ടെന്ന് ആരോപിക്കുകയും പിന്നാലെ വിമാനത്തിന്‍റെ എമർജന്‍സി എക്സിറ്റ് വാതില്‍ തുറന്ന് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് വിമാനം യാത്ര റദ്ദാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.
ആയുധം കണ്ടെന്ന് ആരോപണം
അറ്റ്ലാന്‍റയിലെ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ അറ്റ്ലാൻറാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആംസ്റ്റർഡാമിലേക്ക് പറന്നുയരാനായി റണ്‍വേയിലൂടെ നീങ്ങിയ കെഎൽഎം എയർലൈൻസിന്‍റെ ഫ്ലൈറ്റ് 622 -ലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്.
ഒരു യാത്രക്കാരന്‍ സഹയാത്രക്കാരന്‍റെ കൈവശമുണ്ടായിരുന്ന ആയുധം ബാഗിലേക്ക് വയ്ക്കുന്നത് കണ്ടെന്ന് വിളിച്ച് പറയുകയും പിന്നാലെ വിമാനത്തിന്‍റെ എമർജന്‍സി എക്സിറ്റ് വാതില്‍ തുറന്ന് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചതാണ് സംഘര്‍ഷം സൃഷ്ടിച്ചത്. ഇതോടെ വിമാന യാത്ര റദ്ദാക്കാന്‍ പൈലറ്റുമാർ നിർബന്ധിതരായെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സുരക്ഷാ ഭീഷണിയെ തുടർന്ന് കെഎൽഎം എയർലൈൻസിന്‍റെ ഫ്ലൈറ്റ് 622 -ന്‍റെ യാത്ര റദ്ദാക്കിയതായി ഫോക്സ് 5 അറ്റ്ലാന്‍റ റിപ്പോർട്ട് ചെയ്തു.





