കോഴിക്കോട് : പതിനാലുവയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 20 വർഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷ. ബാലുശേരി ഇയ്യാട് പുളികൂൽ വീട്ടിൽ അജയ് (31)യെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി കെ നൗഷാദലി ശിക്ഷിച്ചത്.
2022ലാണ് കേസിനാസ്പദമായ സംഭവം. ബസ് ജീവനക്കാരനായ പ്രതി ബസ് യാത്രക്കിടെ പെൺകുട്ടിയുമായി സൗഹൃദത്തിലാവുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു.
മാനസികമായി തകർന്ന പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകരോട് വിവരം പറയുകയും അവർ പൊലീസിൽ അറിയിക്കുകയുമായിരുന്നു. ബാലുശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്‌പെക്ടർ എം കെ സുരേഷ് കുമാറാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പി ജതിൻ ഹാജരായി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
