15 മണിക്കൂർ വരെ ജോലി, ശമ്പളവും ലഭിച്ചില്ല; രക്ഷിക്കണമെന്ന് അഭ്യർഥിച്ച് തൊഴിൽപീഡനത്തിനിരയായ പ്രവാസി യുവതിയുടെ വീഡിയോ

malayalampress
2 Min Read

15 മണിക്കൂർ വരെ ജോലി, ശമ്പളവും ലഭിച്ചില്ല; രക്ഷിക്കണമെന്ന് അഭ്യർഥിച്ച് തൊഴിൽപീഡനത്തിനിരയായ പ്രവാസി യുവതിയുടെ വീഡിയ

മസ്കത്ത്: ഒമാനിൽ വീട്ടുജോലിക്കാരിയായി എത്തിയ ശേഷം തൊഴിൽപീഡനത്തിനിരയായെന്നും നാട്ടിലേക്ക് മടങ്ങാൻ സഹായിക്കണമെന്നുമാവശ്യപ്പെട്ട് പ്രവാസി യുവതി ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചു.

ഹൈദരാബാദിലെ പഹാഡി ഷരീഫ് സ്വദേശിനിയായ 26കാരി ഷബ്നം ബീഗമാണ് സഹായം അഭ്യർഥിച്ച് വീഡിയോ സന്ദേശം പുറത്തുവിട്ടത്. 2026 മാർച്ച് 26ന് പ്രതിമാസം 200 ഒമാനി റിയാൽ (ഏകദേശം അരലക്ഷം രൂപ) ശമ്പളത്തിൽ വീട്ടുജോലി വാഗ്ദാനം ചെയ്താണ് തന്നെ മസ്കത്തിലേക്ക് കൊണ്ടുവന്നതെന്ന് ഷബ്നം ആരോപിച്ചു.

മജ്‌ലിസ് ബചാവോ തഹ്‌രീഖ് (എംബിടി) നേതാവ് അമ്ജദുല്ലാ ഖാൻ ഷബ്നത്തിന്റെ വീഡിയോയും ഭർത്താവ് മുഹമ്മദ് ചന്ദ് കേന്ദ്രസർക്കാരിന് നൽകിയ പരാതിയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

12 മുതൽ 15 മണിക്കൂർ വരെ ജോലി; ശമ്പളവും ലഭിച്ചില്ല

നിരവധി വീടുകളിൽ ദിവസവും 12 മുതൽ 15 മണിക്കൂർ വരെ ജോലി ചെയ്യാൻ നിർബന്ധിതയാക്കിയെന്നു വീഡിയോയിൽ ഷബ്നം പറയുന്നു. ആവശ്യമായ ഭക്ഷണവും താമസസൗകര്യവും ലഭിച്ചില്ലെന്നും മൂന്ന് മാസത്തെ ശമ്പളം നൽകാതിരുന്നെന്നും അവർ ആരോപിച്ചു.

ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഓഫീസിലെ ജീവനക്കാർ മർദിച്ചതായും ഒന്നര മാസത്തോളം മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കാതിരുന്നതിനാൽ കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ഷബ്നം പറയുന്നു.

ഇന്ത്യൻ എംബസിയിൽ അഭയം

അവിടെ നിന്ന് രക്ഷപ്പെട്ട് കഴിഞ്ഞ എട്ട് ദിവസമായി മസ്കത്തിലെ ഇന്ത്യൻ എംബസിയിൽ കഴിയുകയാണെന്ന് ഷബ്നം വീഡിയോയിൽ പറയുന്നു. നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്ന ഏകദേശം 130 സ്ത്രീകൾ എംബസിയിൽ ഉണ്ടെന്നും സ്വന്തം പാസ്‌പോർട്ട് ഇപ്പോഴും റിക്രൂട്ട്മെന്റ് ഏജന്റിന്റെ കൈവശമാണെന്നും അവർ ആരോപിച്ചു. ഹൈദരാബാദിൽ കഴിയുന്ന മൂന്ന് പെൺമക്കളും ഒരു മകനും തന്നെ കാത്തിരിക്കുകയാണെന്നും എത്രയും വേഗം ഇന്ത്യയിലേക്ക് തിരിച്ചെത്താൻ സഹായിക്കണമെന്നുമാണ് കേന്ദ്രസർക്കാരിനോട് ഷബ്നം അഭ്യർഥിച്ചത്.

കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് പരാതി

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നൽകിയ പരാതിയിൽ, പ്രാദേശിക ഏജന്റായ അർഷാദ് ജോലി വാഗ്ദാനം ചെയ്ത് ഭാര്യയെ ഒമാനിലേക്ക് അയച്ചതാണെന്ന് ഭർത്താവ് മുഹമ്മദ് ചന്ദ് ആരോപിച്ചു. ഭാര്യയെ ഉടൻ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനും ബന്ധപ്പെട്ട ഏജന്റിനെതിരെ നടപടി സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഷബ്നത്തിന്റെ പാസ്‌പോർട്ട്, ഒമാൻ വിസ, വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ പരാതിയുടെ പകർപ്പുകൾ എന്നിവയും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമോ മസ്കത്തിലെ ഇന്ത്യൻ എംബസിയോ ഇതുവരെ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article