ക്വറ്റ: പാകിസ്താനിലെ അശാന്തമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ബസിന് നേരെ ആക്രമണം. കറാച്ചിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് നേരെ സായുധ സംഘം നടത്തിയ വെടിവെപ്പിൽ മൂന്ന് യാത്രക്കാർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. മസ്തംഗ് ജില്ലയിലെ ഗാരോ മേഖലയിലാണ് ആക്രമണം നടന്നത്.
സമീപത്തെ മലനിരകളിൽ നിലയുറപ്പിച്ച അക്രമികൾ ബസിന് നേരെ തുരുതുരെ വെടിവെക്കുകയായിരുന്നു. പരിക്കേറ്റവരെ മസ്തംഗിലെ ജില്ലാ ആസ്ഥാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അക്രമികൾക്കായി സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ഈ ആക്രമണത്തിന് പുറമെ, ഇതേ മേഖലയിലെ ദേശീയ പാതയിലുള്ള ഒരു പാലം സ്‌ഫോടനത്തിൽ തകർക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രമസമാധാന നില നിലനിർത്തുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് കർഫ്യൂ എന്ന് ആഭ്യന്തര വകുപ്പ് വക്താവ് ബാബർ യൂസഫ്സായി പറഞ്ഞു.
അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബലൂചിസ്ഥാനിൽ സുരക്ഷാ സേന പരിശോധനകൾ ശക്തമാക്കുന്നതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മസ്തംഗ്, സുറാബ് ജില്ലകളിൽ നടന്ന ഓപ്പറേഷനുകളിൽ 10 ഭീകരരെ വധിച്ചതായും രണ്ട് വനിതാ ചാവേറുകളെ അറസ്റ്റ് ചെയ്തതായും പാക് സൈന്യം അവകാശപ്പെട്ടു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
