ന്യൂഡല്‍ഹി: പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയ അതിക്രമത്തില്‍ സ്വമേധയാ കേസെടുക്കാനാകില്ലെന്ന് സുപ്രീംകോടതി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ഹരജിക്കാരനായ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി. ഹരജിക്കാരനോട് കോടതിയുടെ സമയം കളയരുതെന്നും ദൃശ്യങ്ങള്‍ കൈമാറുന്നതിന് പകരം നിയമപരമായ മാര്‍ഗ്ഗങ്ങള്‍ തേടാനും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നിര്‍ദ്ദേശിച്ചു.
ഇന്ന് രാവിലെ കോടതി നടപടികള്‍ തുടങ്ങിയപ്പോഴാണ് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ വിഷയം ഉന്നയിച്ചത്.
ദേശീയ പരീക്ഷാ ഏജന്‍സിയിലെ ക്രമക്കേടുകള്‍ ആരോപിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി (സിജെപി)സംഘടിപ്പിച്ച ‘ചലോ സന്‍സദ്’ മാര്‍ച്ചില്‍ പങ്കെടുത്ത ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കുനേരെ പോലീസ് ക്രൂരമായ അതിക്രമം അഴിച്ചുവിട്ടെന്ന് അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ഞങ്ങളുടെ സമയം കളയരുത്, നിങ്ങളുടെ സമയവും കളയരുത് എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
നീറ്റ് പരീക്ഷാ ക്രമക്കേടും എന്‍ ടി എ പരിഷ്‌കരണവും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാക്കുന്നത്. ഇക്കാര്യം അഭിഭാഷകന്‍ കോടതിയെ ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
