ടെഹ്‌റാന്‍: ഇറാനിലെ പാലങ്ങളും ഗതാഗത സംവിധാനങ്ങളും ലക്ഷ്യമിട്ട് അമേരിക്ക വീണ്ടും ശക്തമായ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇതിന് മറുപടിയായി ഗള്‍ഫ് മേഖലയിലെ യുഎസ് സഖ്യകക്ഷികള്‍ക്ക് നേരെ ഇറാനും ആക്രമണം അഴിച്ചുവിട്ടു.
ഇറാന്റെ സൈനിക ശേഷി ‘കൂടുതല്‍ ദുര്‍ബലപ്പെടുത്താന്‍’ വ്യാഴാഴ്ച വൈകുന്നേരവും പുതിയ തുടര്‍ ആക്രമണങ്ങള്‍ നടത്തുകയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. അമേരിക്കന്‍ സൈന്യം തുടര്‍ച്ചയായി നടത്തുന്ന ആറാമത്തെ രാത്രി ആക്രമണമാണിത്.
ആഗോള എണ്ണ-വാതക വിതരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഹോര്‍മുസ് കടലിടുക്കിന് സമീപം, ഇറാന്റെ തെക്കന്‍ മേഖലയിലുള്ള രണ്ട് പാലങ്ങള്‍, ഒരു റെയില്‍വേ സ്റ്റേഷന്‍, ഒരു വിമാനത്താവളം എന്നിവയ്ക്ക് നേരെ ആക്രമണം ഉണ്ടായതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ പാലങ്ങള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ടെലിഗ്രാമിലൂടെ സ്റ്റേറ്റ് ടിവി അറിയിച്ചു.
ഇറാന്റെ ഏക സിവില്‍ ആണവനിലയം സ്ഥിതി ചെയ്യുന്ന പടിഞ്ഞാറന്‍ നഗരമായ ബുഷെഹ്‌റില്‍ രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ടെഹ്റാനിലെ സ്റ്റേറ്റ് ടിവി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാനിലെ പവര്‍ പ്ലാന്റുകളും പാലങ്ങളും ആക്രമിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
തെക്കുപടിഞ്ഞാറന്‍ മേഖലയിലെ അഹ്വാസിലുള്ള കുട്ടികളുടെ കാന്‍സര്‍ ആശുപത്രിക്ക് സമീപം അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി ജോര്‍ദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് വ്യാഴാഴ്ച അറിയിച്ചു.
മേഖലയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് ആശുപത്രി ഒഴിപ്പിച്ചതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
