ന്യൂഡൽഹി: തുടർച്ചയായ അഞ്ച് ദിവസത്തെ നേട്ടങ്ങൾക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. ഇൻഫർമേഷൻ ടെക്നോളജി ഓഹരികളിൽ ഉണ്ടായ വൻ വിറ്റഴിക്കലാണ് വിപണിയെ പെട്ടെന്ന് തകർച്ചയിലേക്ക് നയിച്ചത്.
വെറും രണ്ട് മണിക്കൂറിനുള്ളിൽ ബി എസ് ഇ സെൻസെക്സ് കമ്പനികളുടെ ആകെ മൂല്യം 4,77,60,908 കോടി രൂപയിൽ നിന്ന് 4,76,38,963 കോടി രൂപയായി കുറഞ്ഞു. ഇതിലൂടെ നിക്ഷേപകർക്ക് 1.3 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. സെൻസെക്സ് 800ലധികം പോയിന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി 23,950 നിലവാരത്തിന് താഴേക്ക് പോയി.
ആഗോള ഐ ടി കൺസൾട്ടിംഗ് ഭീമനായ ആക്സെഞ്ചർ തങ്ങളുടെ 2026 സാമ്പത്തിക വർഷത്തെ വരുമാന വളർച്ചാ പ്രവചനം നേരത്തെയുണ്ടായിരുന്ന 3-5 ശതമാനത്തിൽ നിന്ന് 3-4 ശതമാനമായി കുറച്ചതാണ് പ്രധാനമായും ഐ ടി ഓഹരികളെ ബാധിച്ചത്. വടക്കേ അമേരിക്കയിൽ നിന്നുള്ള വരുമാനത്തെ പ്രധാനമായി ആശ്രയിക്കുന്ന ഇൻഫോസിസ്, ടി സി എസ്, ടെക് മഹിന്ദ്ര, എച്ച് സി എൽ ടെക്നോളജീസ്, എംഫാസിസ് തുടങ്ങിയ പ്രമുഖ ഇന്ത്യൻ ഐ ടി കമ്പനികളുടെ ഓഹരികൾ 5 മുതൽ 8 ശതമാനം വരെ ഇടിഞ്ഞു. നിഫ്റ്റി ഐ ടി സൂചിക മാത്രം 6 ശതമാനത്തോളം താഴേക്ക് പോയി.
ആക്സെഞ്ചറിന്റെ ഈ പുതിയ നീക്കം ആഗോള കമ്പനികൾ സാങ്കേതികവിദ്യക്കായി പണം ചെലവഴിക്കുന്നത് വീണ്ടും വൈകിപ്പിക്കുമോ എന്ന ആശങ്ക നിക്ഷേപകരിൽ ഉണ്ടാക്കിയിട്ടുണ്ട്. ഇതിന് പുറമെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ് ഐ ഐ) വീണ്ടും വിറ്റഴിക്കൽ തുടങ്ങിയതും വിപണിയെ സ്വാധീനിച്ചു. വ്യാഴാഴ്ച മാത്രം വിദേശ നിക്ഷേപകർ 1,025 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതായാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളിൽ യു എസ് ഇറാൻ സമാധാന കരാറിനെ തുടർന്ന് വിപണി അഞ്ച് ശതമാനത്തോളം ഉയർന്നിരുന്നതിനാൽ വെള്ളിയാഴ്ച വ്യാപാരികൾ വ്യാപകമായി ലാഭമെടുപ്പ് നടത്തിയതും ഇടിവിന് ആക്കം കൂട്ടി. ദക്ഷിണ കൊറിയയുടെ കോസ്പി, ഹോങ്കോങ്ങിന്റെ ഹാങ് സെങ് തുടങ്ങിയ ഏഷ്യൻ വിപണികളും രണ്ട് ശതമാനത്തോളം ഇടിവിലാണ് വ്യാപാരം നടത്തിയത്.
മിഡിൽ ഈസ്റ്റിൽ പുതുതായി ഇസ്രായേൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതും യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ പ്രസ്താവനകളെ തുടർന്നുള്ള ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും ക്രൂഡ് ഓയിൽ വില വർധിക്കുമെന്ന ആശങ്കയും വിപണിയെ ബാധിച്ചിട്ടുണ്ട്. വിപണിയിലെ ആശങ്ക വ്യക്തമാക്കുന്ന ഇന്ത്യ വിക്സ് സൂചിക 5 ശതമാനം ഉയർന്ന് 13.3 എന്ന നിലയിലെത്തി. എൻ എസ് ഇയിൽ 1,500 ഓളം ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
