95 ന്റെ നിറവിൽ സഊദി അറേബ്യ

0
189

റിയാദ്: സഊദി അറേബ്യ ഇന്ന് 95 ന്റെ നിറവിലാണ്. സുശക്തമായൊരു സമ്പദ് വ്യവസ്ഥയുമായാണ് ഇന്ന് സഊദി ലോകത്തിന്റെ നെറുകയിൽ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിലും അടുത്ത രാജ പദവിക്കായി കാത്തിരിക്കുന്ന മകൻ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജ കുമാരന്റെയും കൈകളിൽ ഭരണം എത്തി നിൽക്കുന്നത്. ആഗോള ഭീമന്മാർക്കൊപ്പം കൈകോർത്ത് മുന്നേറാനാകുമെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത ഭരണാധികാരികളുടെ നേതൃമികവിന്റെ നേർ ചിത്രമാണ് ഇന്ന് സഊദി അറേബ്യ ലോകത്തിനു സമ്മാനിക്കുന്നത്.

ദേശീയ ദിനതോടനുബന്ധിച്ച് രാജ്യത്താകമാനം വിപുലമായ പരിപാടികളാണ് നടക്കുന്നത്. ആഘോഷ പരിപാടികൾക്ക് ഇന്നലെ (തിങ്കൾ) തുടക്കമായി. പാതയോരങ്ങളും നഗരികളും ഹരിത ലൈറ്റുകളും ദേശീയ പതാകയും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളിലെ തെരുവുകളെല്ലാം പതിനായിരക്കണക്കിന് ഹരിത പതാകകള്‍ കയ്യടക്കി. മന്ത്രാലയ ആസ്ഥാനങ്ങളും വന്‍കിട സ്വകാര്യ സ്ഥാപനങ്ങളും മറ്റും ഹരിത വര്‍ണത്തില്‍ കുളിച്ചിരിക്കുകയാണ്.

നഗരസഭകളും പ്രധാന സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളുമെല്ലാം ഭരണാധികാരികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് തെരുവോരങ്ങളിലും പ്രധാന ചത്വരങ്ങളിലും കെട്ടിടങ്ങളുടെ മുന്‍വശങ്ങളിലും ദേശീയദിനാഘോഷ സന്ദേശങ്ങള്‍ അടങ്ങിയ കൂറ്റന്‍ ബില്‍ബോര്‍ഡുകളും ഫ്‌ളക്‌സുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വിവിധ പരമ്പരാഗത കലാ സാംസ്കാരിക പരിപാടികളും നടക്കുന്നുണ്ട്. സഊദി എന്റർടൈൻമെന്റ് അതോറിറ്റിക്ക് കീഴിലും വിവിധ വകുപ്പുകൾക്ക് കീഴിലുമായി നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ദേശീയ ദിനത്തിൽ എയർഷോയും നടക്കും. സെപ്‌തംബർ 23 ന് വൈകീട്ട് വിവിധ നഗരികളിൽ വെടിക്കെട്ടും അരങ്ങേറും. രാത്രി ഒമ്പതു മണിക്ക് 14 നഗരങ്ങളില്‍ ഒരേസമയം വെടിക്കെട്ട് ആരംഭിക്കും. മാനത്ത് നിറക്കൂട്ട് ചാര്‍ത്തി അവസരത്തിന്റെ ചൈതന്യം പ്രതിഫലിപ്പിക്കുന്ന സൃഷ്ടിപരമായ പ്രദര്‍ശനങ്ങളാല്‍ പ്രകാശിക്കാന്‍ രാജ്യത്തെ പ്രധാന നഗരങ്ങള്‍ ഒരുങ്ങുകയാണ്.

അന്നം തരുന്ന നാടിനു ആശംസകളർപ്പിച്ചും പ്രാർത്ഥനയുമായി മലയാളികളടക്കമുള്ള വിദേശികളും ഏറെ മുന്നിലാണ്. രക്തദാന പരിപാടികൾ ഉൾപ്പെടെ വിവിധ പരിപാടികളും മലയാളി സംഘടനകൾ സജ്ജീകരിച്ചിട്ടുണ്ട്. വാരാന്ത്യ അവധി ദിനങ്ങളിലും മലയാളി സമാജങ്ങളുടെ പരിപാടികൾ അരങ്ങേറും.