കൊച്ചി: മോഡലിങ്ങിൻ്റെ മറവിൽ നടന്ന സെക്സ് റാക്കറ്റിൻ്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. മുഖ്യപ്രതി സിന്ധു പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ചുനൽകി വിലപേശിയിരുന്നു എന്നതിൻ്റെ തെളിവുകളാണ് പുറത്തുവന്നത്. വാട്ട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് പ്രതികൾ ഫോട്ടോകൾ പങ്കുവച്ചിരുന്നത്.
മോഡലിങ്ങിൻ്റെ മറവിൽ നടന്ന സെക്സ് റാക്കറ്റിൻ്റെ മാസ്റ്റർ ബ്രെയിൻ സിന്ധുവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ അലീന സിന്ധുവിൻ്റെ ഏജൻ്റാണ്. തിരുവനന്തപുരം സ്വദേശി അലീനയെയും പൊന്നാനി സ്വദേശി മഞ്ജിമയേയും കോടതി റിമാൻഡ് ചെയ്തിരുന്നു. പണം വാങ്ങിയതും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തതും സിന്ധുവും അലീനയുമാണെന്നാണ് പരാതിയില് പറയുന്നത്.
വിസിറ്റിങ് വിസയിലാണ് ഇരകളെ ദുബായിൽ എത്തിച്ചിരുന്നത്. 57 ദിവസത്തിന് ശേഷം തിരികെ നാട്ടിലേക്ക് കയറ്റിവിടും. ഓരോ തവണയും ലൈംഗിക ചൂഷണത്തിന് ഒത്താശ ചെയ്യുമ്പോൾ സംഘത്തിന് 25,000 രൂപ ലഭിക്കും. ഒരു ദിവസം തന്നെ ലക്ഷങ്ങളുടെ ഇടപാടാണ് നടക്കുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ സംഘത്തെ നിയന്ത്രിക്കുന്ന സംഘങ്ങളുണ്ടോ എന്നും വിദേശത്തുള്ള പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം ഇൻ്റർപോളിൻ്റെ സഹായം തേടുമെന്നും പൊലീസ് അറിയിച്ചു.
മോഹന വാഗ്ദാനങ്ങൾ നൽകി യുവതികളെ ദുബായിൽ എത്തിച്ച ശേഷം ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോകും. അവിടെ വച്ച് മയക്കുമരുന്ന് നൽകിയ ശേഷം ലൈംഗീക ചൂഷണത്തിന് ഇരയാക്കുകയാണ് പതിവെന്ന് പൊലീസിന് വിവരം ലഭിച്ചു. ബോധരഹിതരാകുന്നതോടെ പലർക്കും കാഴ്ചവയ്ക്കും. പിന്നീട് മൊബൈലിൽ പകർത്തിയ പീഡന ദൃശ്യങ്ങൾ കാട്ടി ക്രൂര മർദനവും ഭീഷണിയും തുടരും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തും. ഇതുവച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്തും. ദൃശ്യങ്ങൾ പുറത്ത് പോകുമെന്ന ഭയത്തിലാണ് പലരും പരാതി പറയാത്തത് എന്നും പൊലീസ് വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
