ബഹ്റൈന്‍: എബോള വൈറസ് വ്യാപനത്തെ തുടര്‍ന്ന് മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ബഹ്റൈന്‍. ദക്ഷിണ സുഡാന്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളില്‍നിന്നുള്ള വിദേശ യാത്രക്കാര്‍ക്കാണ് നിയന്ത്രണം ബാധകമാകുക. രാജ്യത്തിന്റെ പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് തീരുമാനം.
ബഹ്റൈന്‍ സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് പുറത്തിറക്കിയ അറിയിപ്പിലാണ് പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കിയത്. നിലവില്‍ 30 ദിവസത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ രോഗവ്യാപന സാഹചര്യം വിലയിരുത്തിയ ശേഷമാകും തുടര്‍നടപടികളില്‍ തീരുമാനമെടുക്കുക എന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.
ബാധിത രാജ്യങ്ങളില്‍നിന്ന് നേരിട്ട് എത്തുന്നവര്‍ക്കു മാത്രമല്ല, കഴിഞ്ഞ 30 ദിവസത്തിനിടെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള വിദേശ യാത്രക്കാര്‍ക്കും ബഹ്റൈനിലേക്കുള്ള പ്രവേശനം അനുവദിക്കില്ല. ഇതിനായി വിമാനത്താവളങ്ങളില്‍ യാത്രാ ചരിത്ര പരിശോധനയും ആരോഗ്യ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, ബഹ്റൈന്‍ പൗരന്മാര്ക്ക് രാജ്യത്തേക്ക് മടങ്ങിവരാന്‍ അനുമതിയുണ്ടാകും. എന്നാല്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന പരിശോധനകളും നിരീക്ഷണ നടപടികളും കര്‍ശനമായി പാലിക്കേണ്ടിവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആവശ്യമായാല്‍ ക്വാറന്റൈന് ഉള്‍പ്പെടെയുള്ള അധിക സുരക്ഷാ നടപടികളും നടപ്പാക്കും
ലോകാരോഗ്യ സംഘടന എബോള വൈറസ് വ്യാപനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ബഹ്റൈന്‍ നടപടി ശക്തമാക്കിയത്. രോഗബാധിത രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ അടുത്തുനിന്ന് നിരീക്ഷിച്ചുവരികയാണെന്നും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യം ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരോഗ്യ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ശരീര താപനില പരിശോധിക്കല്‍, മെഡിക്കല്‍ സ്ക്രീനിങ്, യാത്രാ വിവര ശേഖരണം എന്നിവ കര്‍ശനമാക്കിയതായി അധികൃതര്‍ അറിയിച്ചു. ആരോഗ്യ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക സംഘങ്ങളും വിമാനത്താവളത്തില്‍ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, ഗള്‍ഫ് മേഖലയിലെ മറ്റ് രാജ്യങ്ങളും എബോള വൈറസ് സാഹചര്യം നിരീക്ഷിച്ചുവരികയാണ്. ചില രാജ്യങ്ങള്‍ അതിര്‍ത്തി പരിശോധനയും ആരോഗ്യ നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്. രോഗവ്യാപന സാഹചര്യം അനുസരിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കപ്പെടാനിടയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
