തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയ്ക്ക് പിന്നാലെ കെ.സി. വേണുഗോപാലിനെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് എം.കെ. രാഘവൻ എംപി. കെ.സിയെ ഇനി ഒന്നും ചെയ്യാൻ ബാക്കിയില്ലെന്നും ചെയ്തവർക്ക് അതിൻ്റെ ആത്മസുഖം ലഭിക്കട്ടെ എന്നും എം.കെ. രാഘവൻ എംപി പറഞ്ഞു.
കെസിയുടെ മുഖ്യമന്ത്രി ചർച്ച അടഞ്ഞ അധ്യായം ആണെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും എം.കെ. രാഘവൻ എംപി വ്യക്തമാക്കി.
കെ.സി. വേണുഗോപാലിനെ പുകഴ്ത്തി ആൻ്റോ ആൻ്റണി എംപിയും രംഗത്തെത്തി. കേരളത്തിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവാണ് കെ.സി വേണുഗോപാൽ എന്ന് ആൻ്റോ ആൻ്റണി എംപി പറഞ്ഞു. പാർലമെൻററി പാർട്ടിയിൽ ചരിത്രത്തിൽ ആർക്കും കിട്ടാത്ത പിന്തുണയാണ് എംഎൽഎമാരിൽ നിന്ന് അദ്ദേഹത്തിന് കിട്ടിയത് എന്നും അദ്ദേഹം വ്യക്തമാക്കി.
കെ. കരുണാകരന് പോലും പ്രതാപകാലത്ത് ഇത്തരത്തിൽ പിന്തുണ കിട്ടിയിട്ടിട്ടില്ല. എന്നിട്ടും ഹൈക്കമാൻഡ് തീരുമാനത്തിനൊപ്പം അദ്ദേഹം നിന്നു. ഇന്ത്യയിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകർക്കും മാതൃകയാണ് കെ.സി. വേണുഗോപാൽ. കെസിയെ പിച്ചിച്ചീന്തിയത് മാധ്യമങ്ങൾ ആണെന്നും ആൻ്റോ ആൻ്റണി എംപി വിമർശിച്ചു.
അതേസമയം, എന്നെ പിച്ചി ചീന്തി മതിയായില്ലെ, ഇനിയെങ്കിലും എന്നെ വെറുതെ വിട്ടുകൂടെയെന്ന് കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. തീരുമാനങ്ങളിൽ അഭിപ്രായ വ്യത്യാസമൊക്കെയുണ്ടാകും, എന്നുവച്ച് കെ.സി പക്ഷമൊന്നുമില്ലെന്നും ഞങ്ങൾ ഒറ്റക്കെട്ടാണ് എന്നും കെ.സി അടിവരയിട്ട് പറഞ്ഞിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
