ഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ കുൽദീപ് സിങ് സെൻഗാറിൻ്റെ ശിക്ഷ മരവിപ്പിച്ച വിധി റദ്ദാക്കി സുപ്രീം കോടതി. ഡൽഹി ഹൈക്കോടതിയാണ് കുൽദീപ് സിങ് സെൻഗാറിൻ്റെ ശിക്ഷ റദ്ദാക്കികൊണ്ട് ഉത്തരവിറക്കിയത്.
സിബിഐ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ നടപടി. കേസിൻ്റെ മെറിറ്റിൽ ഒരു അഭിപ്രായവും പ്രകടിപ്പിക്കുന്നില്ലെന്നും ഹൈക്കോടതിക്ക് കേസുമായി മുന്നോട്ട് പോകാൻ സ്വാതന്ത്ര്യമുണ്ടെന്നും സുപ്രീം കോടതി അറിയിച്ചു.
കുൽദീപ് സിങ് സെൻഗാറിൻ്റെ ശിക്ഷയ്ക്കും ജീവപര്യന്തം തടവിനും എതിരായ അപ്പീൽ രണ്ട് മാസത്തിനുള്ളിൽ തീർപ്പാക്കാൻ ശ്രമിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
പ്രധാന അപ്പീലിൽ വേഗത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് കഴിയുന്നില്ലെങ്കിൽ, വേനൽക്കാല അവധിക്കാലം ആരംഭിക്കുന്നതിന് മുമ്പ് ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെൻഗാർ സമർപ്പിച്ച ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ബെഞ്ച് നിർദേശം നൽകി.
പോക്സോ നിയമ പ്രകാരം അറസ്റ്റിലായ ഒരു എംഎൽഎയെ പൊതുപ്രവർത്തകനായി കണക്കാക്കാമോ എന്നതുൾപ്പെടെയുള്ള വിഷയങ്ങൾ പുനഃപരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബർ 29 ന്, സെൻഗാറിൻ്റെ ശിക്ഷ താൽക്കാലികമായി നിർത്തിവച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കരുതെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
