ദുബായ്: 2026ലെ ഫോർബ്സ് മിഡിൽ ഈസ്റ്റ് പട്ടികയിൽ യുഎഇയിലെ അതിസമ്പന്നനായ മലയാളിയായി തെരഞ്ഞെടുക്കപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. 5.8 ബില്യൻ ഡോളറാണ് അദേഹത്തിന്റെ ആസ്തി. പട്ടികയിൽ ആറാം സ്ഥാനത്താണ് യൂസഫലി. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ബിനാൻസ് സ്ഥാപകൻ ചാങ്‌പെങ് ഷാവോയാണ് യുഎഇയിലെ അതിസമ്പന്നരായ വിദേശികളുടെ പട്ടികയിൽ മുന്നിലുള്ളത്. 110 ബില്യൻ ഡോളറാണ് ആസ്തി.
റഷ്യൻ (3), യുകെ (2), കാനഡ (2), എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പട്ടികയിൽ മുന്നിലുണ്ട്. റീട്ടെയ്ൽ, നിർമാണ മേഖല, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലായി യുഎഇയുടെ സമഗ്രവികസനത്തിന് നൽകിയ സംഭാവനകൾ വിലയിരുത്തിയാണ് റാങ്കിങ് നടത്തിയിരിക്കുന്നത്.
ഗൗതം ആദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയാണ് പട്ടികയിൽ രണ്ടാമത്. 20.8 ബില്യൻ ഡോളറാണ് ആസ്തി. എനർജി കമ്പനിയായ SUEK സ്ഥാപകനും റഷ്യൻ സ്വദേശിയുമായ ആൻഡ്രി മെൽനിചെങ്കോയാണ് പട്ടികയിൽ മൂന്നാമത്. ഇദ്ദേഹത്തിന്‍റെ ആസ്തി 20.4 ബില്യൺ ഡോളറാണ്.
ഇന്ത്യക്കാരായ 9 പേരാണ് പട്ടികയിൽ ഇടം പിടിച്ചത്. ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗതിയാനി ( 5.6 ബില്യൻ ഡോളർ), ആർപി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള ( 4.2 ബില്യൻ ഡോളർ), ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി (4 ബില്യൻ ഡോളർ ), ശോഭ ഗ്രൂപ്പ് സ്ഥാപകൻ പിഎൻസി മേനോൻ ( 3.9 ബില്യൻ ഡോളർ ), ബുർജീൽ ഹോൾഡജിങ്ങ്സ് ചെയർമാൻ ഷംഷീർ വയലിൽ (1.8 ബില്യൻ ഡോളർ) എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് ഇന്ത്യക്കാർ. പട്ടികയിൽ ഏറ്റവും കൂടുതൽ സമ്പന്നരുള്ളതും ഇന്ത്യയിൽ നിന്നാണ്. 49.9 ബില്യൺ ഡോളറാണ് പട്ടികയിലുള്ള ഇന്ത്യയിൽ നിന്നുള്ള സമ്പന്നരുടെ ആകെ ആസ്തി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
