പാലക്കാട്: കടുത്ത പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവീസുകൾ നിർത്തിവെച്ച് അനിശ്ചിതകാല സമരത്തിലേക്ക്. പാലക്കാട് ചേർന്ന ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷന്റെ യോഗത്തിലാണ് തീരുമാനം.
പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഒരു ഇടപെടലും നടത്തുന്നില്ലെന്ന് ബസുടമകൾ പറഞ്ഞു. സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും ഒരുതവണ കൂടി കാണുമെന്നും ഭാരവാഹികൾ അറിയിച്ചു.
മൂന്ന് മാസത്തിനിടെ മാത്രം 120 കോടിയിലധികം രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്കുണ്ടായത്. അഞ്ഞൂറിലധികം ബസുകൾ ജിഫോം കൊടുത്ത് നിർത്തിവെച്ചു. അയ്യായിരത്തിലധികം ബസുകൾ പകുതി ട്രിപ്പ് മാത്രമേ ഓടുന്നുള്ളൂ. ഓണക്കാലത്ത് പോലും ജീവനക്കാർക്ക് ശമ്പളം നൽകാനായില്ല.
രണ്ട് മൂന്നുമാസമായി ഇഎംഐ മുടങ്ങുന്നതുകാരണം ധനകാര്യ സ്ഥാപനങ്ങൾ ബസുകൾ പിടിച്ചെടുക്കുകയാണ്. മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. വിവിധ സംഘടനകളുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും അനിശ്ചിതകാല സമരം എന്നുമുതലാണെന്ന തിയതി പിന്നീട് തീരുമാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
