‘ഇടതുപക്ഷ കേന്ദ്രങ്ങളിൽനിന്നും വോട്ട് ലഭിച്ചു, ബേപ്പൂരിൽ ഒറ്റയ്ക്ക് പോരാട്ടം നയിക്കേണ്ടി വന്നു’: വീണ്ടും അൻവർ

News Desk
2 Min Read

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ പരാജയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ വീണ്ടും കുറിപ്പിട്ട് പി.വി.അൻവർ. യുഡിഎഫ് ശക്തികേന്ദ്രങ്ങളായ ഫറോക്കിലും രാമനാട്ടുകരയിലും വോട്ടു കുറഞ്ഞപ്പോൾ ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്ന് വോട്ടു ലഭിച്ചെന്നും പോരാട്ടം തനിക്ക് ഒറ്റയ്ക്ക് നയിക്കേണ്ടി വന്നെന്നുമാണ് പുതിയ കുറിപ്പിൽ അൻവർ കുറ്റപ്പെടുത്തുന്നത്.

തിരഞ്ഞെടുപ്പിനു ശേഷം മണ്ഡലത്തിലൂടെ നടത്തിയ യാത്രയിൽ വിതരണം ചെയ്യാത്ത നോട്ടിസുകളും ഒട്ടിക്കാത്ത പോസ്റ്ററുകളും ചില കേന്ദ്രങ്ങളിൽ ഉണ്ടായത് വേദനിപ്പിച്ചെന്നും അൻവർ കുറിപ്പിൽ എടുത്തുപറയുന്നു. വരുന്ന ദിവസങ്ങളിൽ മണ്ഡലത്തിലെ 215 ബൂത്തുകളിലെ വിശദമായ കണക്ക്, വോട്ട് ചോർന്ന കേന്ദ്രങ്ങൾ, വഴികൾ, സാഹചര്യങ്ങൾ അടക്കം വിശദമായി നിങ്ങളിലേക്ക് എത്തിക്കാൻ ഈ സാഹചര്യത്തിൽ നിർബന്ധിതനായിരിക്കുകയാണ് എന്നു സൂചിപ്പിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പി.വി.അൻവർ പങ്കുവച്ച കുറിപ്പ്
ബേപ്പൂരിൽ പരാജയപ്പെട്ടതോ അതോ,പരാജയപ്പെടുത്തിയതോ….?
പിണറായി സർക്കാർ ഏകാധിപത്യ പ്രവണതയും ഉദ്യോഗസ്ഥ ഭരണവും കൊണ്ട് ജനഹിതം മറന്നപ്പോൾ ഞാൻ നടത്തിയ പോരാട്ടങ്ങളെ തള്ളിപ്പറയാൻ ഇതു വായിക്കുന്ന നിങ്ങൾക്ക്  സാധിക്കുമോ? ജനങ്ങൾക്കെതിരായി മാറിയ ആ സർക്കാറിനെ താഴെയിറക്കാൻ ഞാൻ ഉന്നയിച്ച വിഷയങ്ങളും അതിലുറച്ചു നിന്ന് ഞാൻ നടത്തിയ മുന്നേറ്റങ്ങളും അതിനു വേണ്ടി ഞാൻ സഹിച്ച ത്യാഗങ്ങളും ഇല്ലെന്നു പറയാൻ ആർക്കാണ് സാധിക്കുക!..

ഉണ്ടായിരുന്ന സ്ഥാനമാനങ്ങളെ ത്യജിച്ചു കൊണ്ട് സ്വന്തം രാഷ്ട്രീയ ഭാവിക്കോ,ജീവനോ സ്വത്തിനോ പോലും ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളെ ഭയപ്പെടാതെ, ഉന്നയിച്ച വിഷയങ്ങളിൽ അവസാന നിമിഷം വരെ നീതിക്കുവേണ്ടി പോരാടാൻ ഞാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തതിൽ എനിക്ക് അനല്പമായ സന്തോഷം ഇന്നുമുണ്ട്.

നിയമസഭയ്ക്കകത്ത് തുടക്കം കുറിക്കുകയും പിന്നീട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെ രണ്ടു വർഷത്തോളം കാലം നീണ്ടുനിൽക്കുകയും ചെയ്ത ആ സംഭവ വികാസങ്ങൾ കേരളത്തിലെ ജനങ്ങൾ പത്രമാധ്യമങ്ങളിലൂടെടെയും സോഷ്യൽ മീഡിയയിലൂടെയും നേരിട്ട് കണ്ടതാണ്. ഈ സർക്കാർ നിലവിൽ വരാൻ ഉണ്ടായ കാരണങ്ങളിലെ എന്റെ സംഭാവനകളെ അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്യാൻ ഈ കുറിപ്പ് വായിക്കുന്ന നിങ്ങൾക്ക് ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അവഗണിച്ചാലും വിസ്മരിച്ചാലും ഞാൻ നയിച്ച ആ പോരാട്ടത്തിന് സമാനമായ മറ്റൊന്നുണ്ടാകുന്നതുവരെ ഞാൻ കുറിച്ച ചരിത്രം മഷി ഉണങ്ങാതെ രേഖപ്പെട്ടു കിടക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!